മേയ് ഒന്നു മുതൽ നോക്കുകൂലിയില്ല; സമ്പ്രദായം പൂർണമായി അവസാനിപ്പിക്കുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം∙ മേയ് ഒന്നു മുതൽ സംസ്ഥാനത്തെ നോക്കുകൂലി സമ്പ്രദായം പൂർണമായി അവസാനിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ തീരുമാനത്തിനു ട്രേഡ് യൂണിയനുകൾ പൂർണ പിന്തുണ അറിയിച്ചു. സംഘടനകൾ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും ഇതിനൊപ്പം അവസാനിപ്പിക്കും. ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണു സർക്കാർ തീരുമാനത്തിനു തൊഴിലാളിസംഘടനാ നേതാക്കൾ പിന്തുണ അറിയിച്ചത്. തീരുമാനം നടപ്പാക്കുന്നതിനു മുന്നോടിയായി എല്ലാ ജില്ലയിലും കലക്ടർമാർ തൊഴിലാളിസംഘടനകളുടെ യോഗം വിളിക്കും.

യന്ത്രവൽക്കരണത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കാൻ സർക്കാർ നടപടികളെടുക്കുമെന്നു യോഗത്തിൽ മുഖ്യമന്ത്രി ഉറപ്പുനൽകി. പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികൾ വരുമ്പോഴും അതതു പ്രദേശത്തെ തൊഴിലാളികൾക്കു കഴിയുന്നത്ര തൊഴിൽ ലഭിക്കണമെന്നതാണു സർക്കാരിന്റെ നിലപാടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. തൊഴിലാളിസംഘടനകൾ പ്രശ്നങ്ങൾ ഉണ്ടാക്കിയതുകൊണ്ട് കേരളത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ചു വ്യവസായികൾക്കും പരാതിയില്ല. എന്നാൽ, കേരളത്തെക്കുറിച്ചുളള പൊതു പ്രതിച്ഛായ ഇതല്ല.

നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളിവിതരണവുമാണു കേരളത്തിന്റെ തൊഴിൽമേഖലയുടെ പ്രതിച്ഛായ മോശമാക്കിയത്. ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തിൽ ഈ ദുഷ്പ്രവണത തുടരുകയാണ്. അത് തീർത്തും അവസാനിപ്പിക്കാനുളള ശ്രമമാണു സർക്കാർ നടത്തുന്നത്. എല്ലാ തൊഴിലാളിസംഘടനകളും ഇക്കാര്യത്തിൽ സഹകരിക്കണമെന്നും കൂട്ടായ ശ്രമത്തിനു ഫലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ടി.പി.രാമകൃഷ്ണൻ, ആനത്തലവട്ടം ആനന്ദൻ, കെ.ചന്ദ്രൻപിളള (സിഐടിയു), ആർ.ചന്ദ്രശേഖരൻ, വർക്കല കഹാർ (ഐഎൻടിയുസി), കെ.എസ്.ഇന്ദുശേഖരൻ നായർ (എഐടിയുസി), ജി.മാഹിൻ അബൂബക്കർ (എസ്ടിയു), ജി.സുഗുണൻ (എച്ച്എംഎസ്), ജി.കെ.അജിത്, ശിവജി സുദർശൻ (ബിഎംഎസ്), ഏഴുകോൺ സത്യൻ, വിനോഭ താഹ, സോണിയ, ലേബർ കമ്മിഷണർ എ.അലക്സാണ്ടർ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്.സെന്തിൽ തുടങ്ങിയവർ പങ്കെടുത്തു.