Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദ്രൻസിനെ വിമർശിച്ചു, പുലിവാലു പിടിച്ച സനൽകുമാർ മാപ്പുപറഞ്ഞു

sanal-indrans

തിരുവനന്തപുരം∙ മികച്ചനടനുള്ള ഈ വർഷത്തെ സംസ്ഥാന പുരസ്കാരം ഇന്ദ്രൻസിനു നൽകിയതിനെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ. വിമർശനമേറിയപ്പോൾ നിരുപാധികം മാപ്പും ചോദിച്ചു.

‘പൊതുബോധ’ പുരസ്കാരം

സനലിന്റെ വിവാദമായ പ്രതികരണം ഇങ്ങനെ:
‘‘സത്യം പറഞ്ഞാൽ കഴിഞ്ഞ വർഷങ്ങളിലൊക്കെ അദ്ദേഹത്തിന് (ഇന്ദ്രൻസ്) പുരസ്കാരത്തിന് അർഹതയുണ്ടായിരുന്നെങ്കിലും നൽകിയില്ല. ഇത്തവണ അദ്ദേഹത്തെക്കാ‍ൾ മികച്ച പ്രകടനം നടത്തിയവർ ഉണ്ടായിരുന്നു. അവർക്കൊന്നും പുരസ്കാരം നൽകാതെ ഇന്ദ്രൻസിനു നൽകി. അദ്ദേഹം കുറേക്കാലമായി തഴയപ്പെട്ടിരുന്ന ഒരു മനുഷ്യനാണ് എന്നൊരു തോന്നൽ പൊതുബോധത്തിലുണ്ട്. അപ്പോൾ ഒരു പുരസ്കാരം നൽകിയപ്പോൾ എല്ലാവർക്കും സന്തോഷമായി. അങ്ങനെ പലരെയും ബലിയാടാക്കി ഈ പറയുന്ന വീതംവയ്പുകൾ എല്ലാക്കാലത്തുമുണ്ട്’’.

കണ്ടിട്ടുണ്ടോ? അൽപത്തരമാണ്

ഇന്ദ്രൻസിനു പുരസ്കാരം നേടിക്കൊടുത്ത ‘ആളൊരുക്കം’ സിനിമയുടെ സംവിധായകൻ വി.സി. അഭിലാഷ്:
‘‘ആളൊരുക്കം ഏപ്രിൽ ആറിനാണു റിലീസ് ചെയ്യുന്നത്. ആഴ്ചകൾക്കു മുൻപു തിരുവനന്തപുരത്തു പ്രീ വ്യൂ ഷോ സംഘടിപ്പിച്ചിരുന്നു. അവിടെ സനൽകുമാർ ഉണ്ടായിരുന്നില്ല. മറ്റൊരിടത്തും ആളൊരുക്കത്തിന്റെ ഷോ നടത്തിയിട്ടില്ല. പിന്നെ എങ്ങനെയാണു താങ്കൾ മേൽപറഞ്ഞ നിഗമനത്തിലെത്തിയത്? ഒരാൾക്ക് ഒരു അംഗീകാരം കിട്ടുമ്പോൾ ആ പ്രകടനം കാണുകപോലും ചെയ്യാതെ അതിനെ അപമാനിക്കുന്നത് അൽപത്തരമാണ്. താങ്കൾക്ക് അംഗീകാരം കിട്ടുമ്പോൾ മാത്രം ജൂറി ഉദാത്തവും അല്ലാത്തപ്പോൾ മറ്റെന്തൊക്കെയോ ആണ് എന്ന അഭിപ്രായം ശരിയല്ല’’

നാവുപിഴയാണ്, മാപ്പാക്കണം

സമാന അഭിപ്രായവുമായി ഒട്ടേറെപ്പേർ രംഗത്തുവന്നപ്പോൾ സനൽ ഫെയ്സ്ബുക്കിലൂടെ തന്നെ ക്ഷമ ചോദിച്ചു. സനലിന്റെ വിശദീകരണം:
‘‘ഇന്ദ്രൻസിനു കഴിഞ്ഞതവണയൊക്കെ പുരസ്കാരം ലഭിക്കാൻ അർഹതയുണ്ടായിരുന്നെന്നും ഇത്തവണ ആക്ഷേപങ്ങൾ ഉയരാതിരിക്കാൻ അദ്ദേഹത്തെ കരുവാക്കുകയായിരുന്നുവെന്നും ഉദ്ദേശിച്ച് ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരിക്കലും അത് അദ്ദേഹത്തിനു ലഭിച്ച പുരസ്കാരത്തിന്റെ മഹത്വം കുറച്ചുകാണാനോ ഒരു കലാകാരനെന്നനിലയ്ക്ക് അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനോ ഉദ്ദേശിച്ചായിരുന്നില്ല. നാവുപിഴയാണ്. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യൻ സിനിമാലോകത്തുതന്നെ അപൂർവമാണ്. നിരുപാധികം ക്ഷമ ചോദിക്കുന്നു’’