Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകും: മോഹൻലാൽ– വിഡിയോ

state-film-awards സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മോഹൻലാൽ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം ∙ ചലച്ചിത്ര അവാര്‍ഡ് സമർപ്പണ വിവാദത്തില്‍ വിമര്‍ശകര്‍ക്കു ചുട്ട മറുപടിയുമായി മോഹന്‍ലാല്‍. സഹപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്നു പറഞ്ഞ താരം, സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നതു കാണുന്നത് അവകാശവും കടമയുമാണെന്നും വ്യക്തമാക്കി. മുഖ്യാതിഥിയായല്ല, സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നത്. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും നിറഞ്ഞ കയ്യടികള്‍ക്കിടെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.

state-film-awards സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

‘ഏറ്റവും പ്രിയപ്പെട്ട എന്റെ മണ്ണിലാണ് ഈ പരിപാടി നടക്കുന്നത്. രാജാവും പ്രജകളും ഒരുപോലെ സ്നേഹം പങ്കിട്ട് വളർന്ന എന്റെ നഗരം. ഞാൻ പഠിച്ചത്, വളർന്നത്, എന്റെ അച്ഛൻ ജോലി ചെയ്തത്, എന്റെ അമ്മ ക്ഷേത്രത്തിൽ പോയിരുന്നത്.. എല്ലാം ഈ വീഥികളിലൂടെയാണ്. ഇൗ തിരുവനന്തപുരത്തു നിന്നാണ് എന്റെ 40 വർഷം നീണ്ട യാത്രയുടെ തുടക്കവും. അത് എന്നുവരെ എന്നറിയില്ല. ഇന്ദ്രൻസിനോളം എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ലല്ലോ, എത്തിയില്ലല്ലോ എന്ന ആത്മവിമർശനമാണ് തോന്നിയിട്ടുള്ളത്.

‘നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട. കാരണം നിങ്ങളെയോ സിനിമയെയോ വിട്ടു ഞാനെങ്ങും പോയിട്ടില്ല‌. നാൽപതു വർഷമായി ഇവിടെ തന്നെയുണ്ട്. സിനിമയിൽ എനിക്ക് കുറിച്ചുവച്ചിട്ടുള്ള സമയം തീരുന്നിടത്തോളം ഞാൻ ഇവിടെ തന്നെയുണ്ട്. വിളിക്കാതെ വന്നു കയറിയാൽ എനിക്ക് ഇരിക്കാൻ ഒരിപ്പിടം നിങ്ങളുടെ മനസിലും എല്ലായിടത്തും ഉണ്ടാകും എന്ന വിശ്വസത്തോടെ നിർത്തട്ടെ, നന്ദി’– മോഹന്‍ലാല്‍ പറഞ്ഞു.

state-film-awards സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

സങ്കുചിത മത, വർഗീയ താത്പര്യങ്ങൾക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാൻ ചലച്ചിത്ര പ്രതിഭകൾക്ക് കഴിയണമെന്ന് ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്ത ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയത നിർവീര്യമാക്കാൻ കലാ, സിനിമാപ്രവർത്തകർക്ക് വലിയ പങ്കുണ്ട്. ഏതു കലാകാരനും നിർഭയം കലാപ്രവർത്തനം നടത്താവുന്ന നാട് എന്ന പേര് നമുക്ക് നിലനിർത്താനാകണം. മാറിയ കാലത്തിന്റെ മൂല്യത്തിനനുസരിച്ച് മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങൾ ഉണ്ടാകുന്നത് നല്ല പ്രവണതയാണ്. ഇത്തരം കലാകാരൻമാരിലാണ് സമൂഹത്തിന്റെ പ്രതീക്ഷ.

ഇവരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കാൻ സമൂഹത്തിന്റെ ജാഗ്രതാപൂർണമായ ഇടപെടൽ വേണം. ചലച്ചിത്രരംഗത്തിന്റെ പുരോഗമന സ്വഭാവത്തിനുള്ള അംഗീകാരമാണ് ഇത്തവണത്തെ അവാർഡുകൾ. ഉന്നത മാനവമൂല്യം പുലർത്തുന്ന സൃഷ്ടികൾ അംഗീകാരം കിട്ടിയവയിൽ ഏറെയുണ്ട്. തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവർ മികച്ച പ്രതിഭകളാണെന്ന് ഊന്നിപ്പറയുന്ന അവാർഡുകളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജെ.സി. ഡാനിയൽ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള അവാർഡ് ലഭിച്ച ഇന്ദ്രൻസ്, നടിക്കുള്ള അവാർഡ് ലഭിച്ച പാർവതി, സംവിധായകനുള്ള അവാർഡ് ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും മറ്റു വിഭാഗങ്ങളിൽ അവാർഡ് ലഭിച്ചവരും മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ബഹുജനപങ്കാളിത്തത്തോടെ വിപുലമായാണ് ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി എ.കെ.ബാലൻ പറഞ്ഞു.

ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, മാത്യു ടി.തോമസ്, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി.കെ.പ്രശാന്ത്, കെ.മുരളീധരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, കെടിഡിസി ചെയർമാൻ എം.വിജയകുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, ബീന പോൾ തുടങ്ങിയവർ സംബന്ധിച്ചു. അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ചടങ്ങുകൾക്കു തുടക്കമായത്.