ഇഷ്ടാനുസരണം പിരിച്ചുവിടൽ: കേരളത്തിൽ പ്രാബല്യത്തിലില്ല

തിരുവനന്തപുരം∙ തൊഴിലുടമയ്ക്ക് ഇഷ്ടാനുസരണം തൊഴിലാളിയെ പിരിച്ചുവിടാമെന്ന കേന്ദ്രവിജ്ഞാപനം മുൻ‌പു തന്നെ കേരളത്തിൽ പ്രാബല്യത്തിലുണ്ടെന്ന പ്രചാരണം ശരിയല്ലെന്നു ലേബർ കമ്മിഷണർ എ.അലക്സാണ്ടർ.

2003ൽ സ്റ്റാൻഡിങ് ഓർഡേഴ്‌സ് നിയമത്തിന്റെ ഭാഗമായ സെൻട്രൽ റൂൾസിൽ കാഷ്വൽ, താൽക്കാലികം എന്നീ തൊഴിലുകളുടെ കൂട്ടത്തിൽ നിശ്ചിത കാലത്തേക്കുള്ള തൊഴിൽ എന്നു കൂടി കേന്ദ്രം ചേർത്തിരുന്നു. ഇതോടെ കാഷ്വൽ, താൽക്കാലിക ജീവനക്കാരെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാമെന്ന വ്യവസ്ഥ സ്ഥിരം തൊഴിലാളികൾക്കും ബാധകമായി. തുടർന്നു സംസ്ഥാന സർക്കാർ കേരള റൂൾസിലും ഇതേ ഭേദഗതി വരുത്തി. തൊഴിലാളി സംഘടനകളുടെ എതിർപ്പിനെ തുടർന്നു കേന്ദ്രസർക്കാർ ഇൗ അനുച്ഛേദം പിൻവലിച്ചു.

സംസ്ഥാന സർക്കാർ പിൻവലിച്ചില്ലെന്നതു കേരളത്തിലെ തൊഴിലാളികളെ ബാധിച്ചിരുന്നില്ല. ഇതു സംബന്ധിച്ച ഭേദഗതിക്ക് ഇതുവരെ അംഗീകാരം നൽകിയിട്ടുമില്ല. ഇപ്പോൾ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനവും മുൻപു തൊഴിലുടമകൾ‌ക്കു വേണ്ടി റൂൾസിൽ വരുത്തിയ മാറ്റവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിനൊത്തു നിയമ ഭേദഗതി വേണമോ എന്നതു സംസ്ഥാന സർക്കാരാണു തീരുമാനിക്കേണ്ടതെന്നും ലേബർ കമ്മിഷണർ പറഞ്ഞു.