കലൂരിൽ കെട്ടിടം ഇടിഞ്ഞു താണു; മെട്രോയ്ക്ക് ഭീഷണിയായി വിള്ളൽ– ചിത്രങ്ങൾ

കലൂർ മെട്രോ സ്റ്റേഷനു സമീപം നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു വീണപ്പോൾ റോഡരുകിലുണ്ടായ വിളളല്‍. ചിത്രം: റോബർട് വിനോദ്

കൊച്ചി∙ കലൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം ഭൂമിയ്ക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. രാത്രി പത്തോടെ കലൂർ മെട്രോ സ്റ്റേഷനു സമീപമാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. റോഡരികിലുള്ള കെട്ടിടമാണു താഴ്ന്നു പോയത്. ഇത് മെട്രോ റെയിൽ ഗതാഗതത്തെയും ബാധിച്ചു. സുരക്ഷയുടെ ഭാഗമായി മെട്രോ സർവീസും സമീപത്തു കൂടിയുള്ള റോഡ് ഗതാഗതവും താൽകാലികമായി നിർത്തിവച്ചു. മെട്രോയുടെ തൂണുകൾ കടന്നു പോകുന്ന ഭാഗത്ത് റോഡിനോടു ചേർന്നു ഗർത്തം രൂപപ്പെട്ടതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിർമാണത്തൊഴിലാളികൾ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വെള്ളിയാഴ്ച ആലുവയിൽ നിന്നു പാലാരിവട്ടം വരെ മാത്രമേ മെട്രോ സർവീസ് നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 

കലൂരിനു സമീപം ഇടിഞ്ഞു താഴ്ന്ന കെട്ടിടം. സമീപത്തെ മെട്രോ തൂണുകളും കാണാം ചിത്രം: റോബർട് വിനോദ്

കലൂർ മെട്രോ സ്റ്റേഷനു സമീപം ഗോകുലം പാർക്കിനോടു ചേർന്ന് പൈലിങ് ജോലികൾ നടക്കുന്നതിനിടെയാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. ഇവിടെ എത്തിച്ചിരുന്ന രണ്ട് ജെസിബിയും മറ്റു നിർമാണ വസ്തുക്കളും കെട്ടിടത്തിന് അടിയിൽപ്പെട്ടു. ഇതു വഴിയുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആലുവയിൽ നിന്നുള്ള പമ്പിങ്ങും നിർത്തി വച്ചു. കലക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശത്തെ കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്. 

കലൂർ മെട്രോ സ്റ്റേഷനു സമീപം നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു വീണപ്പോൾ. ചിത്രം: റോബർട് വിനോദ്

കലൂരിനും ലിസി ആശുപത്രി സ്റ്റേഷനും ഇടയിലുള്ള ട്രാക്കിനു സമീപമാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. മെട്രോയുടെ ഉദ്യോഗസ്ഥരെത്തി ട്രാക്കുകൾ പരിശോധിച്ചു. ഇത് പൂർത്തിയായതിനു ശേഷം മാത്രമേ മഹാരാജാസ് സ്റ്റേഷനിലേക്കുള്ള ഗതാഗതവും വെള്ളിയാഴ്ച പുനഃരാരംഭിക്കുകയുള്ളൂ. ഇതുവഴിയുള്ള റോഡ് ഗതാഗതത്തിന് ഇന്നും നിയന്ത്രണമേർപ്പെടുത്തുമെന്നാണു സൂചന.

കലൂരിൽ ഇടിഞ്ഞു താഴ്ന്ന കെട്ടിടം. ചിത്രം: റോബർട് വിനോദ്
നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്നു സമീപ റോഡിലൂടെയുളള ഗതാഗതം തടഞ്ഞപ്പോള്‍, കലൂർ മെട്രോ സ്റ്റേഷന്‍ സമീപം. ചിത്രം: റോബർട് വിനോദ്
കലൂരിൽ ഇടിഞ്ഞു താഴ്ന്ന കെട്ടിടം. ചിത്രം: റോബർട് വിനോദ്
ഇടിഞ്ഞു താഴ്ന്ന കെട്ടിടം, സമീപം മെട്രോ തൂണുകൾ. ചിത്രം: റോബർട് വിനോദ്