തൊഴിൽ ഇരിപ്പോ, തൊഴിൽ ഉഴപ്പോ? പദ്ധതി നന്നാവാനുണ്ടെന്ന് മന്ത്രിയും വകുപ്പ് സെക്രട്ടറിയും

കൊച്ചി ∙ തൊഴിലുറപ്പു പദ്ധതിക്കെതിരെ വിമർശനവുമായി മന്ത്രി കെ.ടി. ജലീലും തദ്ദേശസ്വയംഭരണ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസും. ജലസംരക്ഷണവും ഭവനനിർമാണവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാലയുടെ ഉദ്ഘാടന വേദിയിലായിരുന്നു പരസ്യവിമർശനം. തൊഴിലുറപ്പു പദ്ധതി പലപ്പോഴും തൊഴിൽ ഇരിപ്പു പദ്ധതിയായി മാറുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട മന്ത്രി ജലീൽ പദ്ധതി നടപ്പാക്കുന്നതിൽ കേരളം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ചൂണ്ടിക്കാട്ടി.

155 ഇനം പ്രവൃത്തികൾ പദ്ധതിയിൽ ഏറ്റെടുത്ത് നടത്താം. ഉദ്യോഗസ്ഥർ ആത്മാർഥമായും സത്യസന്ധമായും പ്രവൃത്തികൾ ഏറ്റെടുത്ത് ഫലപ്രദമായ വികസനത്തിന് വഴിതെളിക്കണമെന്നും മന്ത്രി പറഞ്ഞു. തൊഴിലുറപ്പു പദ്ധതി തൊഴിൽ ഉഴപ്പു പദ്ധതിയായി മാറരുതെന്നായിരുന്നു അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ വിമർശനം. ലൈഫ് പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം വീടുകൾ പൂർത്തിയാക്കുന്ന പ്രക്രിയയിൽ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടവർക്ക് സജീവ പങ്കാളിത്തം വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.