യുവാവിന് എംഎൽഎയുടെ മർദനം: അമ്മ കോടതിയിൽ രഹസ്യമൊഴി നൽകി

മർദനമേറ്റ അനന്തകൃഷ്ണൻ, അമ്മ ഷീന.

അ‍ഞ്ചൽ/ചവറ (കൊല്ലം)∙ വാഹനത്തിനു വഴിമാറിയില്ലെന്ന് ആരോപിച്ചു കെ.ബി.ഗണേഷ്കുമാർ എംഎൽഎ യുവാവിനെ മർദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തെന്ന പരാതിയി‍ൽ യുവാവിന്റെ അമ്മ കോടതിയിൽ രഹസ്യമൊഴി നൽകി. മർദനമേറ്റ അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ അനന്തകൃഷ്ണന്റെ (22) അമ്മ ഷീനയാണ് ചവറ കോടതിയിൽ ഇന്നലെ ഉച്ചയ്ക്കു 2.30നു ഹാജരായി മൊഴി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ പുനലൂർ കോടതിയിൽ നൽകിയ അപേക്ഷയെ തുടർന്നു വനിതാ മജിസ്ട്രേട്ട് ഉള്ള ചവറ കോടതിയിൽ എത്തി രഹസ്യമൊഴി നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു.

അടച്ചിട്ട മുറിയിൽ മജിസ്ട്രേട്ട് ഒരു മണിക്കൂറോളം മൊഴി രേഖപ്പെടുത്തി. സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഉറച്ചു നിൽക്കുന്നെന്നും എല്ലാ കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പുറത്തിറങ്ങിയശേഷം ഷീന പറഞ്ഞു. മകനെ മർദിച്ച ഗണേഷ്കുമാർ, തന്റെ കയ്യിൽ പിടിക്കുകയും കഴുത്തിൽ പിടിച്ചു തള്ളുകയും ചെയ്തതായി ഷീന അഞ്ചൽ സിഐയ്ക്കു മൊഴി നൽകിയിരുന്നെങ്കിലും സ്ത്രീകളോടുള്ള അതിക്രമത്തിനു കേസ് എടുത്തിരുന്നില്ല. ഇതേസമയം, അനന്തകൃഷ്ണന്റെ പേരിൽ കേസ് എടുക്കുകയും ചെയ്തു. എംഎൽഎയുടെ ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് അടിച്ചതായാണു കേസ്. ഗണേഷ്കുമാറിനും ഡ്രൈവർക്കും എതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരുന്നത്.

നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു ഷീന പുനലൂർ ഡിവൈഎസ്പിക്കു പരാതി നൽകിയിരുന്നു. തുടർന്നാണ് കോടതിയിൽ‌ രഹസ്യമൊഴി നൽകാൻ പൊലീസ് നിർദേശിച്ചത്. ഗണേഷ്കുമാറിനും പൊലീസിനും എതിരെ പ്രതിഷേധം ശക്തമായതും പൊലീസിനെ സമ്മർദത്തിലാക്കിയതായി സൂചനയുണ്ട്.

കഴിഞ്ഞ ബുധൻ ഉച്ചയ്ക്ക് ഒന്നരയോടെ അഗസ്ത്യക്കോട് പ്രദേശത്തായിരുന്നു സംഭവം. മരണവീട്ടിൽ പോയി മടങ്ങിയ ഗണേഷ്കുമാറിന്റെ കാറിന് എതിർദിശയിൽ കാറിൽ വന്ന അനന്തകൃഷ്ണൻ സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ മർദിച്ചെന്നാണു പരാതി. അനന്തകൃഷ്ണൻ ആശുപത്രിയിലാണ്. ഗണേഷ്കുമാറിന്റെ നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസും ബിജെപിയും അഞ്ചൽ പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി.