രാജ്യത്ത് വിയോജിക്കാൻ സ്വാതന്ത്ര്യമില്ലാതായി: പിണറായി, ആന്റണി

അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ ടി.വി.ആർ. ഷേണായിക്കുറിച്ചുള്ള ഓർമക്കുറിപ്പുകളുടങ്ങിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും മുഖ്യമന്ത്രി പിണറായി വിജയനും. ചിത്രം: സിബി മാമ്പുഴക്കരി ∙ മനോരമ

ന്യൂഡൽഹി∙ വിരുദ്ധാഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പറ്റാത്ത കാലത്താണു ജീവിക്കുന്നതെന്ന പിണറായി വിജയന്റെ ആശങ്കയ്ക്കു ‘പ്രതിപക്ഷ ഐക്യമാണ് മറുമരുന്നെന്ന’ പരിഹാര നിർദേശവുമായി എ.കെ.ആന്റണി. അന്തരിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ടി.വി.ആർ.ഷേണായിയെക്കുറിച്ചുള്ള പുസ്തകപ്രകാശന ചടങ്ങിലായിരുന്നു ഇരുവരുടെയും അഭിപ്രായപ്രകടനം.

ടി.വി.ആർ.ഷേണായിയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിയോജിപ്പുകൾ അദ്ദേഹവും ഉൾക്കൊണ്ടിരുന്നുവെന്ന് ആമുഖമായി പറഞ്ഞാണു പിണറായി സംസാരിച്ചു തുടങ്ങിയത്. വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കഴിയാത്ത കാലമാണ് ഇപ്പോഴത്തേതെന്നും അത്തരം അഭിപ്രായങ്ങൾക്കു മറുപടിയായി വെടിയുണ്ടയാണു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തകരായ ഷുജാത് ബുഖാരിയും ഗൗരി ലങ്കേഷും അടക്കമുള്ളവർ ഉദാഹരണങ്ങളായുണ്ട്. വ്യത്യസ്താഭിപ്രായങ്ങൾ തെളിമയോടെ നിൽക്കുന്ന അന്തരീക്ഷം വേണമെന്നും ജനാധിപത്യ–മതനിരപേക്ഷതയുടെ അടിസ്ഥാനം ഇതാണെന്നും പിണറായി പറഞ്ഞുനിർത്തി.

പിന്നാലെ പ്രസംഗിച്ച ആന്റണി, ഇന്ത്യ പഴയ ഇന്ത്യയാവണമെന്നു പറഞ്ഞു തുടങ്ങി. ഭരണഘടനയിൽ ഊന്നിയ ഭരണം പുനഃസ്ഥാപിക്കാൻ നമുക്കു കഴിയണം. മൗലികാവകാശങ്ങൾ ചോദ്യംചെയ്യപ്പെടുമ്പോൾ അതിനെ തടയാൻ ഒറ്റയ്ക്ക് ആർക്കും സാധ്യമല്ല. അതിനു കൂട്ടായ പ്രവർത്തനം വേണം. സർവനാശമുണ്ടാകുന്നതു തടയാൻ എല്ലാവരും പങ്കുവഹിക്കണമെന്ന് ആന്റണി പറഞ്ഞു നിർത്തുമ്പോൾ സദസ്സിൽ പിണറായിയുടെയും എം.എ.ബേബിയുടെയും മുഖത്തു ചെറുപുഞ്ചിരി. തീക്ഷ്ണമായ വിയോജിപ്പുകൾ എല്ലാവർക്കും പ്രകടിപ്പിക്കാൻ കഴിയുന്ന ഇന്ത്യയാണു വേണ്ടതെന്നായിരുന്നു പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രതികരണം. അങ്ങനെയല്ലാത്ത ഇന്ത്യ ആകുന്നതിനെക്കുറിച്ചാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.