വിജയൻ ചെറുകരയ്ക്ക് എതിരായ ആരോപണം തള്ളി സിപിഐ കമ്മിഷൻ

തിരുവനന്തപുരം ∙ ഭൂമി ഇടപാടിൽ ഇടനിലക്കാരനായെന്നു സിപിഐ വയനാട് ജില്ലാ മുൻ സെക്രട്ടറി വിജയൻ ചെറുകരയ്ക്കെതിരെ ഉയർന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നു പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ.

ഇതേസമയം, വിജയന്റെ ഭാഗത്തു ജാഗ്രതക്കുറവുണ്ടായെന്നും റിപ്പോർട്ടിൽ വിലയിരുത്തി.  സംസ്ഥാന കൗൺസിലിൽ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. അതേസമയം, വിജയനെ സെക്രട്ടറിസ്ഥാനത്തേക്കു തിരിച്ചുകൊണ്ടുവരുന്നതടക്കമുള്ള നടപടികൾ നിർവാഹക സമിതിക്കു വിട്ടിരിക്കുകയാണ്.

പ്രളയ ദുരിതാശ്വാസത്തിനു പണം ശേഖരിക്കാൻ മന്ത്രിമാരെ വിദേശത്തേക്ക് അയയ്ക്കാൻ മന്ത്രിസഭയാണു തീരുമാനിച്ചതെന്നു കാനം പറഞ്ഞു. സർക്കാർ നിയോഗിച്ചാൽ സിപിഐ മന്ത്രിമാർ വിദേശത്തു പോകുന്നതിനു വിലക്കൊന്നുമില്ല. മുഖ്യമന്ത്രി ചികിൽസയ്ക്കു പോയപ്പോൾ ചുമതല ഏതെങ്കിലും മന്ത്രിക്കു നൽകാത്തതിൽ അപാകതയില്ല. വിദേശത്തക്കു പോകുംമുൻപ് മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചു കാര്യങ്ങൾ വിശദീകരിച്ചിരുന്നു.

കേരളത്തിനു പ്രളയ ദുരിതാശ്വാസം നൽകുന്നതു കേന്ദ്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടായിരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആശങ്കാജനകമാണെന്നു കാനം പറഞ്ഞു. 

ഒക്ടോബർ മുതൽ ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറെടുപ്പു തുടങ്ങാൻ മണ്ഡലം കമ്മിറ്റികൾക്കു സംസ്ഥാന കൗൺസിൽ നിർദേശം നൽകി. 

ചീഫ് വിപ് പദവി സ്വീകരിക്കുന്ന കാര്യം സംസ്ഥാന കൗൺസിൽ ചർച്ച ചെയ്തില്ലെന്നു കാനം പറഞ്ഞു. അതു കാര്യപരിപാടിയിൽ ഇല്ലായിരുന്നു.