ചാരക്കേസിൽ ഒന്നും പറയാനില്ലെന്ന് രമേശ്

കാഞ്ഞങ്ങാട്/കണ്ണൂർ∙ ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീം കോടതി വിധി മാനിക്കുന്നെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് പിടിച്ചുപറിയാണ്. ദുരിതാശ്വാസ നിധിയിലേക്കു പണം നൽകാൻ ജനം തയാറാണ്. എന്നാൽ ഭീഷണിപ്പെടുത്തിയും നിർബന്ധിത പിരിവു നടത്തിയും സർക്കാർ അതു കുളമാക്കി. സഹകരണ സ്ഥാപനങ്ങളുടെ ലാഭവിഹിതം ദുരിതാശ്വാസ നിധിയിലേക്കു നൽകാനുള്ള നിർദേശം സഹകരണ മേഖലയെ തകർക്കും.

ഇ.പി.ജയരാജൻ അധ്യക്ഷത വഹിക്കുന്നതിൽ സിപിഎമ്മിലെ മുതിർന്ന മന്ത്രിമാർക്കും സിപിഐക്കും എതിർപ്പുള്ളതു കൊണ്ടാണു മന്ത്രിസഭാ യോഗം ചേരാത്തത്. ആധുനികസാങ്കേതിക വിദ്യ ഉപയോഗിച്ചു തീരുമാനങ്ങൾ എടുക്കുമെന്നാണു സിപിഎം പറയുന്നത്. അങ്ങനെയാണെങ്കിൽ മുഖ്യമന്ത്രിക്കു വിഡിയോ കോൺഫറൻസിങ്ങിലൂടെ മന്ത്രിസഭായോഗം നടത്തിക്കൂടെ. ഏകാധിപതിയുടെ ഭരണത്തിൽ ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.