ഡെങ്കിപ്പനി ബാധിച്ച് ഏറ്റവുമധികം മരണം കേരളത്തിൽ

കണ്ണൂർ ∙ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും രാജ്യത്ത് ഈ വർഷം ഏറ്റവും കൂടുതൽ പേർ ഡെങ്കിപ്പനി ബാധിച്ചു മരിച്ചത് കേരളത്തിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ജനുവരി ഒന്നു മുതൽ സെപ്റ്റംബർ 30 വരെ 35 പേരാണ് കേരളത്തിൽ ഡെങ്കി ബാധിച്ചു മരിച്ചത്.

രാജ്യത്താകെ 40,868 പേർക്ക് ഡെങ്കിപ്പനി ബാധിച്ചപ്പോൾ കേരളത്തിൽ 3660 പേർക്ക് രോഗം സ്ഥിരീകരിച്ചു. 83 പേരാണ് ആകെ മരിച്ചത്. പനി ബാധിതരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും അധികം പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് തമിഴ്നാട്ടിലാണ്. ഈ വർഷം കേരളം കഴിഞ്ഞാൽ ഏറ്റവുമധികം മരണം മഹാരാഷ്ട്രയിലാണ്. പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്ന് പറയുമ്പോഴും കേരളത്തിലെ രോഗബാധിതരുടെ എണ്ണം ഓരോ വർഷവും കൂടുകയാണ്.

ചിക്കുൻഗുനിയ നിയന്ത്രിക്കാൻ കേരളത്തിന് സാധിച്ചതായാണ് കണക്കുകൾ. സെപ്റ്റംബർ വരെ രാജ്യത്താകെ 5789 പേർക്ക് ചിക്കുൻഗുനിയ പിടിപെട്ടതിൽ കേരളത്തിൽ നിന്നു 47 പേർ മാത്രമാണ് ഉള്ളത്.