ലിഫ്റ്റ് ചോദിച്ച വിദ്യാർഥിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയിൽ

മലപ്പുറം ∙ ലിഫ്റ്റ് ചോദിച്ച സ്കൂൾ വിദ്യാർഥിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയിൽ. വീണ്ടും വരണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഫോൺ വിളി തുടങ്ങിയതോടെ പരിഭ്രാന്തിയിലായ പന്ത്രണ്ടുകാരൻ കൗൺസലിങ്ങിനിടെ ചൈൽഡ്‌ലൈൻ പ്രവർത്തകരോടാണ് വിവരം വെളിപ്പെടുത്തിയത്. കരുവാരകുണ്ട് പുൽവെട്ട സ്വദേശിയായ മദ്രസ അധ്യാപകനാണ് പ്രതി. 

ഒരു മാസം മുൻപാണ് പീഡനം നടന്നത്. സ്കൂൾ സമയം കഴിഞ്ഞ് വീട്ടിലേക്കു പോകാൻ വാഹനം കാത്തുനിന്ന വിദ്യാർഥി ബൈക്കിന് കൈ കാട്ടുകയും യുവാവ് ബൈക്കിൽ കയറ്റി കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പരാതി. കുട്ടിയുടെ മാനസികസമ്മർദം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ ചൈൽഡ്‌ലൈനിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പാണ്ടിക്കാട് പൊലീസ് പ്രതിയെ പിടികൂടിയത്.

കുട്ടികൾ ബൈക്കിലും കാറിലും ലിഫ്റ്റ് ചോദിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ചൂഷണത്തിനു സാധ്യതയുണ്ടെന്നും നേരത്തെ ചൈൽഡ്‌ലൈനും ജില്ലാ ബാലസംരക്ഷണ യൂണിറ്റും മുന്നറിയിപ്പു നൽകിയിരുന്നു.