സർക്കാർ 15 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് സെൻകുമാറിന്റെ ഹർജി

കൊച്ചി∙ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായുള്ള തന്റെ നിയമനം വൈകിപ്പിക്കുന്നതുൾപ്പെടെ പ്രതികാര നടപടികളുടെ പേരിൽ സർക്കാരിൽ നിന്നു 15 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മുൻ ഡിജിപി ടി. പി. സെൻകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. സർക്കാരിന്റെ വിശദീകരണത്തിനായി ഹർജി രണ്ടാഴ്ച മാറ്റി.

ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സിലക്‌ഷൻ കമ്മിറ്റി നിയമനത്തിനു ശുപാർശ ചെയ്തിരുന്നു. ഒപ്പം തിരഞ്ഞെടുക്കപ്പെട്ട വി. സോമസുന്ദരം ജനുവരി 31നു ചുമതലയേറ്റു. മുൻചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ സ്വാധീനത്തിൽ തനിക്കെതിരെ വിവേചനപരമായ നടപടി തുടരുകയാണ്. കെഎടി സർവീസ് 65 വയസുവരെയാണ്. നിയമനം വൈകുന്നതു കനത്ത നഷ്ടമാണ്.

തന്നെ തുടർച്ചയായി കേസിൽപ്പെടുത്തിയപ്പോൾ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടുകയായിരുന്നു. കെഎടി നിയമനത്തിനു ശുപാർശ ചെയ്യുന്ന ഫയൽ ഇന്ത്യൻ ചീഫ് ജസ്റ്റിസിനു സമർപ്പിക്കാൻ കേന്ദ്ര പഴ്സനൽ മന്ത്രാലയം സെക്രട്ടറിക്കു നിർദേശം നൽകണമെന്നു ഹർജിയിൽ ആവശ്യപ്പെടന്നു. നിയമനം വൈകിച്ചതും ബലിയാടാക്കിയതും അപമാനിച്ചതും കണക്കിലെടുത്ത് നഷ്ടപരിഹാരം നിർദേശിക്കണമെന്നും ആവശ്യമുണ്ട്.