റഫാൽ ഇടപാട്: ആയിരങ്ങളെ അണിനിരത്തി കോൺഗ്രസ് മാർച്ച്

റഫാൽ അഴിമതിക്കെതിരെയും ഇന്ധന വിലവർധനയ്ക്കെതിരെയും ഡിസിസി നടത്തിയ ധർണ കൊച്ചിയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം∙ റഫാൽ ഇടപാടിലെ അഴിമതി ആരോപണം സംയുക്ത പാർലമെന്റ് സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ ആസ്ഥാനങ്ങളിൽ ആയിരക്കണക്കിനു  കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചും ധർണയും നടന്നു.

 നേരത്തെ തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിൽ നടന്ന സംസ്ഥാനതല സമരത്തിനു പിന്നാലെയാണ് ഇന്നലെ ജില്ലകളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. 

റഫാൽ ഇടപാടിൽ 41,000 കോടി രൂപയുടെ കുംഭകോണം നടത്തിയ മോദിയെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടുമെന്നു കൊച്ചിയിൽ ധർണ ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോടും മുൻമുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി കോട്ടയത്തും ധർണ ഉദ്ഘാടനം ചെയ്തു. 

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ (ആലപ്പുഴ), കോൺഗ്രസ് പ്രവർത്തക സമിതി അംഗം പിസി.ചാക്കോ (തൃശ്ശൂർ), കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് (കൊല്ലം), കെ.സുധാകരൻ (കണ്ണൂർ), എംഐ.ഷാനവാസ്(വയനാട്), യുഡിഎഫ്. കൺവീനർ ബെന്നി ബെഹനാൻ (കാസർകോട്), എഐസിസി സെക്രട്ടറി പിസി.വിഷ്ണുനാഥ്(മലപ്പുറം), കെപിസിസി മുൻ പ്രസിഡന്റ് എംഎം.ഹസൻ (പാലക്കാട്), മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ‍ (ഇടുക്കി), മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ(പത്തനംതിട്ട) എന്നിവരും പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സ്ത്രീകളടക്കമുള്ളവരുടെ വൻ‍പങ്കാളിത്തം ധർണകളിലുണ്ടായി.