പരുമല പെരുന്നാൾ റാസ ഇന്ന്

പരുമല ∙ പരിശുദ്ധ പരുമല തിരുമേനിയുടെ 116–ാം ഒ‍ാർമപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നു രാത്രി റാസ നടക്കും. സന്ധ്യാനമസ്‌കാരത്തെ തുടർന്ന് 7ന് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് പ്രസംഗിക്കും. 8ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും മെത്രാപ്പെ‍ാലീത്തമാരും ശ്ലൈഹിക വാഴ്‌വ് നൽകും. 8.15ന് റാസ.

പെരുന്നാൾ ദിനമായ നാളെ 8.30ന് കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10.30ന് കബറിങ്കൽ ധൂപപ്രാർഥന, 11ന് വാഴ്‌വ്. 12ന് എംജിഒസിഎസ്എം സമ്മേളനം. 2ന് റാസ, 3ന് കെ‍ാടിയിറക്ക്. കേരളത്തിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള പദയാത്രകള്‍ ഇന്നലെ രാവിലെ മുതൽ പള്ളിയിൽ എത്തിത്തുടങ്ങി. തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിൽ നിന്നുള്ള പദയാത്ര ഇന്നു വൈകിട്ടോടെ എത്തിച്ചേരും.

മസ്‌കത്ത് മഹാ ഇടവകയുടെ സഹകരണത്തോടെ ഓർത്തഡോക്‌സ് സഭ നടപ്പാക്കുന്ന വിധവാ പെൻഷൻ പദ്ധതിയായ ‘കരുണയുടെ കൈത്തിരി’ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട 100 പേർക്കാണ് പ്രതിമാസ പെൻഷൻ.

ദൈവത്തിന്റെ ആർദ്ര കരുണയുടെയും സാഹോദര്യ സ്‌നേഹത്തിന്റെയും ആധ്യാത്മിക അനുഭവം പകർന്ന ഗുരുദർശനമാണ് പരുമല തിരുമേനിയുടേതെന്ന് സോപാന ഓർത്തഡോക്‌സ് അക്കാദമി ഡയറക്ടർ ഫാ. ഡോ. കെ.എം.ജോർജ്. ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ പരുമല തിരുമേനിയുടെ ഗുരുപാരമ്പര്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വീരമൃത്യു വരിച്ച ലാൻസ് നായക് സാം ഏബ്രഹാമിന്റെ മക്കളായ എയ്ഞ്ചൽ സാം ഏബ്രഹാം, ആൽവിൻ സാം ഏബ്രഹാം എന്നിവർക്ക് സഭയുടെ പ്രത്യേക കരുതൽ. ഇവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 5 ലക്ഷം രൂപയുടെ ചെക്ക് കാതോലിക്കാ ബാവാ അവരുടെ അമ്മയെ ഏൽപിച്ചു.