കോടതി നടപടികൾ താമസിപ്പിക്കാൻ ശ്രമം: ഓർത്തഡോക്സ് സഭ

കോട്ടയം ∙ വിശ്വാസ സംരക്ഷണത്തിനും സമാധാനശ്രമങ്ങൾക്കും എന്നപേരിൽ മലങ്കരസഭാ കേസിലെ കോടതി നടപടികൾ താമസിപ്പിക്കാനും, ഓർത്തഡോക്സ് സഭയ്‌ക്കു ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ തടസപ്പെടുത്താനുമാണു യാക്കോബായ സഭ ശ്രമിക്കുന്നതെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌ക്കോറോസ്. മലങ്കരസഭയുടെ പള്ളികൾ 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടേണ്ടവയാണെന്ന് കോടതികൾ വിധിച്ചുകൊണ്ടിരിക്കുകയാണ്.

ആ വിധികൾ യഥാസമയം നടപ്പാക്കാതിരിക്കുന്നതിനുവേണ്ടിയാണ് സമാധാനാലോചന നടക്കുന്നു എന്ന തെറ്റിദ്ധാരണ പാത്രിയർക്കീസ് സഭ പരത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിവിധ സുപ്രീം കോടതിവിധികൾ അനുവദിക്കാതിരുന്ന കാര്യങ്ങൾ  കോടതിക്കു പുറത്ത് നേടിയെടുക്കാനുള്ള ശ്രമമമാണ് ഈ സമാധാന ആഹ്വാനം. കോടതിവിധി ഭരണഘടനാ ലംഘനമാണെന്ന് ആരോപിച്ചു നൽകിയ പുനഃപരിശോധനാ ഹർജി  അടുത്ത മാർച്ചിൽ പരിഗണിക്കുന്നതു വരെ നടപടി എടുപ്പിക്കാതിരിക്കാനാണു നീക്കമെങ്കിൽ അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.