ഈ വർഷം എലിപ്പനി മരണം 92; പ്രളയത്തിനു ശേഷം മാത്രം 56

Representational image

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഈ വർഷം നവംബർ വരെ എലിപ്പനി ബാധിച്ചു മരിച്ചത് 92 പേർ. അതിൽ 56 മരണങ്ങളും ഓഗസ്റ്റിലെ മഹാപ്രളയത്തിനു ശേഷം. ആരോഗ്യവകുപ്പിന്റെ തന്നെ കണക്കുകളാണിത്. പ്രളയാനന്തരം പകർച്ചവ്യാധി തടയാൻ ശുചീകരണവും ക്ലോറിനേഷനും പ്രതിരോധ ചികിത്സയുമുൾപ്പെടെ നടപടികളെടുത്തതായി അധികൃതർ അറിയിച്ചിരുന്നു.

എലിപ്പനി മൂലം കൂടുതൽ മരണം കൊല്ലത്താണ്–16. എച്ച്1എൻ1 മൂലം സംസ്ഥാനത്ത് 35 പേർ മരിച്ചു. ഡെങ്കിപ്പനി മൂലം മരിച്ചത് 32 പേർ. 58 പേർ പകർച്ചപ്പനി മൂലം മരിച്ചതിൽ 13 ഉം തിരുവനന്തപുരത്താണ്. ഡെങ്കിപ്പനി ബാധിച്ചവർ 3969. എലിപ്പനി: 1970. മലേറിയ: 832. പനി ബാധിച്ചവർ 27,09,546. ഇതിൽ കിടത്തി ചികിത്സ വേണ്ടിവന്നവർ 55,853.