ജലീൽ ബിൽ അവതരിപ്പിച്ചു; പ്രതിപക്ഷം ബഹിഷ്കരിച്ചു

തിരുവനന്തപുരം ∙ മന്ത്രി കെ.ടി.ജലീൽ ബിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കാലിക്കറ്റ് സർവകലാശാല സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും താൽക്കാലിക ബദൽ ക്രമീകരണ ബിൽ അവതരിപ്പിക്കാൻ മന്ത്രി എഴുന്നേറ്റതോടെ പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞു. ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ബാനറും ഉയർത്തി. ബഹിഷ്കരണത്തിനിടയിലും ബിൽ നിയമസഭ പാസാക്കി. സംസ്ഥാനത്തെ പകുതിയോളം കോളജ് അധ്യാപകരുടെ ഒഴിവുകൾ ഉടൻ നികത്തുമെന്ന് ജലീൽ നിയമസഭയിൽ പറഞ്ഞു. നിലവിൽ 1100 അധ്യാപകരുടെയും 150 അധ്യാപകേതര ഒഴിവുകളുമാണുള്ളത്.

നിയമനത്തിനു ധനവകുപ്പ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. കോളജുകളിലെ താൽക്കാലിക അധ്യാപകരുടെ എണ്ണം മൊത്തം അധ്യാപകരുടെ 20 ശതമാനമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലിക അധ്യാപകരുടെ എണ്ണം ക്രമാതീതമായി കൂടുന്നതു നാക് അക്രഡിറ്റേഷനെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്നാണു നടപടി. ബിരുദ പരീക്ഷകളുടെ ഫലം ഓഗസ്റ്റ് 30ന് മുൻപും ബിരുദാനന്തര ബിരുദ പരീക്ഷാഫലം സെപ്റ്റംബറിലും പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.