തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ പുതുക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു. സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്നു ഘോഷയാത്ര ഒഴിവാക്കി. ഈ വർഷം മുതൽ ഹരിതമാർഗരേഖപ്രകാരം കലോൽസവങ്ങൾ നടത്താൻ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റികൾ രൂപവൽക്കരിക്കും. കലോൽസവം നടത്താൻ കുട്ടികളിൽനിന്നു പണം പിരിക്കരുതെന്നും മാർഗരേഖയിൽ നിർദേശിച്ചിട്ടുണ്ട്.
കഥകളി, നാടോടിനൃത്തം, ഓട്ടൻതുള്ളൽ, മിമിക്രി എന്നിവയിൽ ഇനിമുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൊതുമൽസരമായിരിക്കും. മാർഗരേഖയുടെ കരടിൽ കേരളനടനം, മോണോ ആക്ട് എന്നിവ കൂടി പൊതുവാക്കണമെന്നു നിർദേശമുണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. നാടോടിനൃത്തം ഉൾപ്പെടെയുള്ളവയിൽ ആഡംബരവേഷം ധരിച്ചാൽ മാർക്ക് കുറയ്ക്കും. സംസ്ഥാന കലോൽസവത്തിന്റെ ഉദ്ഘാടനത്തിനു ഘോഷയാത്രയ്ക്കു പകരം സാംസ്കാരികദൃശ്യം ഒരുക്കാം. മൽസര ഇനങ്ങളിൽ പിന്നണിയിൽ കുട്ടികൾ മാത്രമേ പാടുള്ളൂവെന്നും മാർഗരേഖയിൽ പറയുന്നു.
സംസ്ഥാന കലോൽസവത്തിൽ എ ഗ്രേഡ് നേടുന്നവർക്ക് ഒറ്റത്തവണയായി സാംസ്കാരിക സ്കോളർഷിപ് നൽകും. ഒരു കുട്ടിക്ക് മൂന്നു വ്യക്തിഗത ഇനങ്ങളിലും രണ്ടു സംഘ ഇനങ്ങളിലും മാത്രമേ പങ്കെടുക്കാൻ കഴിയൂ. ഫലനിർണയത്തിനെതിരെയുള്ള അപ്പീലുകൾക്ക് സ്കൂൾ തലത്തിൽ 500 രൂപയും സബ്ജില്ലാ തലത്തിൽ 1000 രൂപയും ജില്ലാതലത്തിൽ 2000 രൂപയും സംസ്ഥാനതലത്തിൽ 2,500 രൂപയും കെട്ടിവയ്ക്കണമെന്നും മാർഗരേഖയിൽ നിർദേശിച്ചിട്ടുണ്ട്.