എയർസെൽ – മാക്സിസ്: സിബിഐയുടെ ഹർജിയിൽ മാരൻ സഹോദരൻമാർക്ക് നോട്ടിസ്

ന്യൂഡൽഹി ∙ എയർസെൽ – മാക്സിസ് കേസിൽ ദയാനിധി മാരനെയും കലാനിധി മാരനെയും വെറുതെവിട്ടതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സിബിഐ ഫയൽ ചെയ്ത ഹർജിയിൽ ഇരുവർക്കും നോട്ടിസ് അയയ്ക്കാൻ നിർദേശം. ഫെബ്രുവരിയിൽ പ്രത്യേക കോടതിയാണ് ഇരുവർക്കുമെതിരായ കുറ്റങ്ങൾ ഒഴിവാക്കിയത്. കേസിൽ ഓഗസ്റ്റ് 29 ന് വാദം കേൾക്കും.

ജസ്റ്റിസ് ഐ.എസ്. മേത്തയാണ് മാരൻ സഹോദരന്മാർക്കു നോട്ടിസ് അയയ്ക്കാൻ നിർദേശിച്ചത്. മാരൻ സഹോദരൻമാരെക്കൂടാതെ റാൽഫ് മാർഷൽ, ടി. അനന്തകൃഷ്ണൻ, നാലു കമ്പനികൾ, അന്വേഷണം നടക്കുന്നതിനിടെ മരിച്ച ടെലികോം മന്ത്രാലയം അഡീഷനൽ സെക്രട്ടറി ജെ.എസ്. ശർമ എന്നിവർക്കെതിരെയും കുറ്റപത്രമുണ്ട്. മുൻ ധനമന്ത്രി പി. ചിദംബരമാണ് മലേഷ്യൻ കമ്പനിയായ മാക്സിസ് എയർസെൽ വാങ്ങുന്നതിന് അനുമതി നൽകിയത്. ഇതിൽ ചിദംബരത്തിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.