ഗോവയിൽ ബീഫിനു ക്ഷാമം ഉണ്ടായാൽ കർണാടകയിൽനിന്നു കൊണ്ടുവരും: പരീക്കർ

പനജി∙ ഗോവയിൽ ബീഫിനു ക്ഷാമമുണ്ടാകുകയാണെങ്കിൽ അയൽസംസ്ഥാനമായ കർണാടകയിൽനിന്ന് കൊണ്ടുവരുമെന്നു മുഖ്യമന്ത്രി മനോഹർ പരീക്കർ. സംസ്ഥാനത്തു ബീഫിനു ക്ഷാമമുണ്ടാകില്ല. അഥവാ ഉണ്ടായാൽ അയൽസംസ്ഥാനത്തുനിന്ന് ബീഫ് കൊണ്ടുവരും. അത് അതിർത്തിയിൽ വച്ചുതന്നെ പരിശോധിച്ചതിനുശേഷം സംസ്ഥാനത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും പരീക്കർ നിയമസഭയിൽ പറഞ്ഞു.

അംഗീകൃത അറവുശാലയായ ഗോവ മീറ്റ് കോംപ്ലക്സിൽ ദിവസേന 2000 കിലോ ബീഫാണ് വിൽക്കുന്നത്. അതു തികയുന്നില്ലെങ്കിൽ കർണാടകയെ സമീപിക്കും. മൃഗങ്ങളെ അറക്കുന്നതിനായി അയൽസംസ്ഥാനങ്ങളിൽനിന്ന് ഗോവ മീറ്റ് കോംപ്ലക്സിലെത്തിക്കുന്നത് സർക്കാർ തടയില്ല – പരീക്കർ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ബീഫിനു ക്ഷാമം വരില്ലെന്ന് പറയുന്നത് വലിയൊരു തമാശയാണെന്ന് കോൺഗ്രസ് നേതാവ് രാജിവ് ശുക്ല പറഞ്ഞു. വിനോദസഞ്ചാര മേഖലയായ ഗോവയിൽ വിനോദസഞ്ചാരികളും 30 ശതമാനത്തോളം വരുന്ന പ്രദേശവാസികളും ബീഫ് കഴിക്കുന്നവരാണ്.