പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകം: മരുമകളുടെ കാമുകൻ പിടിയിൽ

പ്രേമകുമാരി (65), സ്വാമിനാഥൻ (72)

പാലക്കാട് ∙ നാടിനെ നടുക്കിയ പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിൽ പ്രതി പൊലീസ് പിടിയിൽ. കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ മരുമകളുടെ കാമുകൻ സദാനന്ദനാണ് പിടിയിലായത്. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു നിന്നാണു ഇയാളെ പിടികൂടിയത്. മങ്കരയിൽ താമസിക്കുന്ന സദാനന്ദൻ എറണാകുളം വടക്കൻ പറവൂർ സ്വദേശിയാണ്. മരുമകൾ ഷീജയെ പൊലീസ് ചോദ്യം ചെയ്തു. സ്വാമിനാഥന്റെയും(72) ഭാര്യ പ്രേമകുമാരിയുടെയും(65) മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വിമുക്തഭടനായ സ്വാമിനാഥനെ സ്വീകരണമുറിയിൽവച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി വയറിൽ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ പ്രേമകുമാരിയെ കിടപ്പുമുറിയിൽ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മുറിവേൽപ്പിച്ച് കൊന്നു. മരുമകൾ ഷീജ ഇതിനെല്ലാം സാക്ഷിയായി വീട്ടിലുണ്ടായിരുന്നു. സദാനന്ദനും ഷീജയും തമ്മിലുളള അടുപ്പം െപാലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവം മോഷണമാണെന്ന് വരുത്താനും പ്രതി ശ്രമിച്ചു. ഷീജയുടെ കൈകാലുകൾ ബന്ധിച്ച് അടക്കളയിൽ കിടത്തിയതും മുളകുപൊടി വിതറിയതും കേസ് അട്ടിമറിക്കാനായിരുന്നു. കഴിഞ്ഞമാസം 31ന് രാത്രി പതിനൊന്നുമണിക്ക് സ്വാമിനാഥനെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതും സദാനന്ദനാണെന്നാണ് സൂചന. കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ ജമ്മു കശ്മീരിൽ സൈനീകനായ പ്രദീപിന്റെ ഭാര്യയാണ് ഷീജ.

വധഭീഷണി ഉണ്ടെന്നു കാണിച്ച് സ്വാമിനാഥൻ ഒരാഴ്ച മുൻ‌പു കോട്ടായി പൊലീസിൽ‌ പരാതി നൽകിയിരുന്നു.