തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് ഫയലുകള്‍ നഗരസഭയിൽനിന്ന് കണ്ടെത്തി

ആലപ്പുഴ∙ മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകള്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ ആസ്ഥാനത്തെ അലമാരയില്‍നിന്നാണ് 18 ഫയലുകള്‍‍ കിട്ടിയത്. ഇനിയും ഫയലുകൾ കണ്ടുകിട്ടാനുണ്ട്. കയ്യേറ്റ ആരോപണം വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ 32 ഫയലുകൾ കാണാതായിരുന്നു.

റിസോര്‍ട്ടുമായി ബന്ധപ്പെട്ടു വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ആലപ്പുഴ നഗരസഭയില്‍ നിന്നും ഫയലുകള്‍ കാണാതായത്. റിസോര്‍ട്ട് നിര്‍മാണത്തിന് 2000ത്തില്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട നിർണായക ഫയലുകളാണു കാണാതായത്. ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി സേര്‍ച്ച് ഓര്‍ഡര്‍ നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു നഗരസഭയിലെതന്നെ അലമാരയില്‍ ഫയല്‍ കണ്ടെത്തിയത്.

മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ചു പരിശോധിക്കുമെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ നേരത്തേ വ്യക്തമാക്കിയിരുന്നു. 15 മാസത്തിനിടയ്ക്കു ഭൂമി കയ്യേറിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും നേരത്തേ കയ്യേറിയിട്ടുണ്ടെങ്കിൽ അതു പരിശോധിക്കുമെന്നും ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന്റെ ഭൂമി ഇടപാടുകളിൽ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ് ഭരിക്കുന്ന ആലപ്പുഴ നഗരസഭയുടെ അധ്യക്ഷൻ തോമസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്കു കത്ത് നൽകിയിരുന്നു.

അതേസമയം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണു മന്ത്രി തോമസ് ചാണ്ടിയുടെ വിശദീകരണം. നിയമവിരുദ്ധമായി ഒരു സെന്റ് ഭൂമി തരപ്പെടുത്തിയെന്നു തെളിഞ്ഞാൽ മന്ത്രിസ്ഥാനമല്ല, എംഎൽഎ സ്ഥാനവും രാജിവച്ചു വീട്ടിൽ പോയിരിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. പ്രതിപക്ഷസംഘം തന്റെ റിസോർട്ട് ഉൾപ്പെടെ പരിശോധിച്ച് ആരോപണം തെളിയിക്കാമോയെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു.