കൊച്ചി∙ കേരളത്തിലെ ഭരണം ഉത്തരകൊറിയയിലെ പോലെയാണെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ജനാധിപത്യത്തെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഗിരിരാജ് സിങ് പറഞ്ഞു. കൊച്ചിയിൽ ജനരക്ഷായാത്രയ്ക്കിടെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. കേരളത്തിലെ മുസ്‌ലിംകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. മലപ്പുറം കേന്ദ്രമാക്കി മുസ്‌ലിം സംസ്ഥാനമാക്കി മാറ്റാൻ ശ്രമം നടക്കുന്നെന്നും ഗിരിരാജ് സിങ് ആരോപിച്ചു.
അതേസമയം സോളർ കേസോടെ പ്രതിഛായ നഷ്ടപ്പെട്ട യുഡിഎഫ് വിലാപയാത്രയ്ക്ക് തയാറെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പരിഹസിച്ചു. കെപിസിസി പട്ടികയ്ക്കു പകരം ജയിലിൽ പോകേണ്ടവരുടെ പട്ടികയാണ് തയാറാക്കേണ്ടതെന്നും കുമ്മനം പറഞ്ഞു. തീവ്രവാദികൾ കൈവെട്ടി മാറ്റിയ പ്രഫ ടി.ജെ. ജോസഫിനു നീതി ഉറപ്പാക്കാൻ ഇരു മുന്നണികൾക്കും കഴിഞ്ഞില്ലെന്നും കേരളത്തിൽ ജിഹാദികൾ ഉണ്ടോയെന്ന കോടിയേരി ബാലകൃഷ്ണന്‍റെ സംശയത്തിനുള്ള മറുപടിയാണു ജോസഫിന്‍റെ അനുഭവമെന്നും കുമ്മനം കൂട്ടിച്ചേർത്തു. ജനരക്ഷായാത്രക്കിടെ മൂവാറ്റുപുഴയിലെ വീട്ടിലെത്തി ജോസഫിനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം നടന്ന് ഏഴു വർഷമായിട്ടും മുഖ്യപ്രതിയെ പിടികൂടാൻ കഴിയാത്തതു സർക്കാരുകളുടെ പിടിപ്പുകേടാണ്. വൈക്കത്തെ അഖിലയെ സിറിയയിലേക്കു കടത്താൻ ശ്രമിക്കുന്നതും ഇതേ ശക്തികളാണ്. പ്രഫ. ജോസഫിന്‍റെ കൈവെട്ടി മാറ്റിയപ്പോൾ കേരളം മുഴുവൻ ഞെട്ടിത്തരിച്ചെങ്കിലും അതിനെ അനുകൂലിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടയാളാണ് അഖിലയെ മതംമാറ്റി വിഹാഹം കഴിക്കാൻ ശ്രമിച്ച ഷഫീൻ ജഹാൻ. കേരളം ജിഹാദികളുടെ താവളമായി മാറിക്കഴിഞ്ഞു. കേരളത്തിൽ ജിഹാദ് യാഥാർഥ്യമാണെന്ന് പൊലീസും സർക്കാരും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഇതിനു നേതൃത്വം കൊടുക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന് സമ്മേളനം നടത്താൻ എല്ലാ ഒത്താശയും ചെയ്ച് നൽകിയത് പിണറായി സർക്കാരാണ്. രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഏക രാഷ്ട്രീയ പ്രസ്ഥാനം ബിജെപിയാണ്. മറ്റ് രണ്ടു മുന്നണികളും ഇവർക്ക് സഹായം ചെയ്തു കൊടുക്കുകയാണെന്നും കുമ്മനം ആരോപിച്ചു.