ഭീഷണി തുടർന്നാൽ സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കും: സരോജ് പാണ്ഡെ

ന്യൂഡല്‍ഹി∙ കേരളത്തിലെ സിപി‌എമ്മിനെതിരെ ഭീഷണിയുമായി ബിജെപി ദേശീയ നേതാവ്. കേരളത്തിൽ ബിജെപി, ആര്‍എസ്എസ് പ്രവർത്തകർക്കുനേരെ ഇനിയും കണ്ണുരുട്ടിയാൽ വീട്ടിൽക്കയറി ആ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ പറഞ്ഞു. ഇതുറപ്പാക്കാനാണു ദേശീയ അധ്യക്ഷൻ അമിത് ഷാ ജനരക്ഷായാത്രയ്ക്കു തുടക്കമിട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്നതു ബിജെപിയാണെന്ന് ഓർമ വേണം. 11 കോടി അംഗങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപി. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടര്‍ന്നാൽ കേന്ദ്ര സര്‍ക്കാര്‍ ഇടപെടും. വേണ്ടിവന്നാൽ സംസ്ഥാനത്തെ സിപിഎം സർക്കാരിനെ പിരിച്ചുവിടും. കേരളത്തിലെയും ബംഗാളിലെയും സർക്കാരുകൾ ജനാധിപത്യം സംരക്ഷിക്കണമെന്നും മഹിളാ മോർച്ച മുൻ ദേശീയ അധ്യക്ഷ കൂടിയായ സരോജ് പാണ്ഡെ പറഞ്ഞു.

അതേസമയം, സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുന്നതു പോയിട്ടു രോമത്തെ പോലും തൊടാന്‍ ബിജെപിക്കാര്‍ക്കു കഴിയില്ലെന്നു കോടിയേരി പറഞ്ഞു.