പാക്കിസ്ഥാനും ചൈനയ്ക്കുമെതിരെ ആ‍ഞ്ഞടിച്ച്, ഇന്ത്യയെ ചേര്‍ത്തുനിർത്തി യുഎസ് സെക്രട്ടറി

ന്യൂഡൽഹി∙ സ്വന്തം രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്ന ഭീകരസംഘടനകൾക്കെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. ‘അടുത്ത സെഞ്ചുറിയിലെ ഇന്ത്യ – യുഎസ് ബന്ധം’ എന്ന വിഷയത്തെക്കുറിച്ച് സെന്റർ ഫോൺ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസിൽ (സിഎസ്ഐഎസ്) സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്തോ – പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താൻ ഇന്ത്യയുമായി കൂടുതൽ ബന്ധത്തിന് യുഎസ് ആഗ്രഹിക്കുന്നുണ്ട്. പ്രതിരോധ മേഖലയിൽ കൂടുതൽ കഴിവുകൾ ഇന്ത്യയ്ക്ക് ഉറപ്പുവരുത്താൻ യുഎസ് തയാറാണ്. ഭീകരവാദത്തിനെതിരെ തോളോടുതോൾ ചേർന്നു നിൽക്കുകയാണ് ഇന്ത്യയും യുഎസുമെന്നും ടില്ലേഴ്സൺ പറഞ്ഞു.

ദക്ഷിണ ചൈന കടലിടുക്കിലെ ചൈനയുടെ പ്രകോപനപരമായ നടപടികൾക്കെതിരെയും ടില്ലേഴ്സൺ ആഞ്ഞടിച്ചു. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് ഇത്തരം പ്രവർത്തികളിലൂടെ ചൈന നടത്തുന്നത്. അതിനെതിരെ യുഎസും ഇന്ത്യയും സംയുക്തമായി പോരാടും. ഇന്ത്യയുടെ അത്രയും ഉത്തരവാദിത്തം ചൈന പ്രകടിപ്പിക്കുന്നില്ലെന്നും ടില്ലേഴ്സൺ ആരോപിച്ചു.