കള്ളക്കടത്തു പ്രതികൾക്കൊപ്പം വേദിപങ്കിട്ട് ഇടത് എംഎൽഎമാർ; വീണ്ടും വിവാദം

തിരുവനന്തപുരം∙ ആഡംബരകാര്‍ വിവാദത്തിനു പിന്നാലെ ഇടതുമുന്നണിയെ വീണ്ടും വെട്ടിലാക്കി ഭരണപക്ഷ എംഎല്‍എമാര്‍. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖും കുന്നമംഗലം എംഎല്‍എ പി.ടി.എ.റഹീമും ദുബായില്‍ പിടികിട്ടാപ്പുള്ളിയായ കള്ളക്കടത്തുകേസ് പ്രതി അബു ലെയ്സിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നു. അബു ലെയ്സിന്റെ സുഹൃത്തിന്റെ കട ഉദ്ഘാടനം ചെയ്തത് ഈ എംഎല്‍എമാരാണ്. 

2016 ജൂണിലാണ് കൊടുവള്ളി സ്വദേശി മേപ്പൊയില്‍ മുഹമ്മദിന്‍റെ കട ഉദ്ഘാടനം ചെയ്യാന്‍ എംഎല്‍എമാര്‍ ദുബായില്‍ എത്തിയത്. മുഹമ്മദിന്‍റെ അടുത്ത സുഹൃത്തായ അബൂലെയ്സും ചടങ്ങിനെത്തി. അന്നെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായത്. 2013ലാണ് അബൂലെയ്സ്, ഷഹബാസ്, നബീല്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. മൂവരും കള്ളക്കടത്തു തടയൽ (കോഫെപോസ) നിയമപ്രകാരം പ്രതികളാണ്. 

ലുക്കൗട്ട് നോട്ടിസ് വിവരം മുന്‍കൂട്ടി അറിഞ്ഞ ഇവര്‍ വിദേശത്തേയ്ക്കു കടക്കുകയായിരുന്നു. അബൂലെയ്സ് കള്ളക്കടത്തുകേസില്‍ പ്രതിയാണെന്ന് അറിയാമെന്നും വേദി പങ്കിട്ടത് അറിവോടെയാണെന്നും പി.ടി.എ റഹീം എംഎല്‍എ പ്രതികരിച്ചു. ജനജാഗ്രതാ യാത്രയിലെ ആഡംബര കാര്‍ വിവാദത്തിനു പിന്നാലെ എംഎല്‍എമാരെ കള്ളക്കടത്ത് കേസ് പ്രതികള്‍ക്കൊപ്പം കണ്ടത് എല്‍ഡിഎഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.