കുത്തനെ കൂട്ടാനില്ല; എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിച്ച് സർക്കാർ

തിരുവനന്തപുരം∙ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിമാരുടെ ശമ്പളം നിലവിലെ അൻപതിനായിരത്തിൽ നിന്ന് 90300 രൂപയാക്കാനാണു നിർദേശം. എംഎൽഎമാരുടേത് 30,000ത്തിൽ നിന്ന് 62,000 രൂപയുമാക്കണം. മുൻ എംഎൽഎമാരുടെ പെൻഷൻ വർധിപ്പിക്കാനും ശുപാർശയുണ്ട്.

സാമാജികരുടെ ശമ്പള വർധന സംബന്ധിച്ച് പഠനം നടത്തിയ ജയിംസ് കമ്മിഷന്റെ റിപ്പോർട്ട് പരിഗണിച്ചാണു നടപടി. എന്നാൽ കമ്മിഷന്റെ നിർദേശങ്ങളിൽ ഭേദഗതി വരുത്തിയാണ് ശമ്പള പരിഷ്കരണ ബില്ലിനു സർക്കാർ രൂപം നൽകിയത്. ബിൽ ഇനി നിയമസഭയുടെ അംഗീകാരത്തിനു വിടും.

മന്ത്രിമാരുടെ ശമ്പളം ഒരു 1,03,700 രൂപയാക്കാനായിരുന്നു കമ്മിഷൻ ശുപാർശ ചെയ്തത്. എന്നാൽ ഒറ്റയടിക്ക് ഈ വർധന പ്രായോഗികമല്ലെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. എംഎൽഎമാരുടെ ശമ്പളം 92,000 ആക്കണമെന്ന ശുപാർശയിലും സർക്കാർ ഭേദഗതി വരുത്തി. നടപ്പു നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിച്ചു പാസ്സാക്കാനാണു തീരുമാനം.