നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ മിനി ലോറിയിടിച്ച് രണ്ടു മരണം

അപകടത്തിൽ പൂർണമായി തകർന്ന ലോറി.

കുറവിലങ്ങാട് ∙ എംസി റോഡിൽ നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ ആക്രി സാധനങ്ങൾ കയറ്റി വന്ന മിനി ലോറിയിടിച്ച് തമിഴ്നാട് സ്വദേശികളായ രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലർച്ച 2.20ന് കുറവിലങ്ങാടിന് സമീപം കോഴാ ബ്ലോക്ക് ഓഫീസിന് മുന്നിലായിരുന്നു അപകടം.

മിനി ലോറിയിൽ യാത്ര ചെയ്തിരുന്ന തിരുനെൽവേലി ശങ്കരൻകോവിൽ പാണ്ടിത്തേവരുടെ മകൻ മുത്തയ്യ (50), ഡിണ്ടിഗൽ ശ്രീരാംപുരം സൗത്ത് തോട്ടത്തിൽ ദിനേശ്കുമാർ (26) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവർ ഡിണ്ടിഗൽ സൗത്ത്പുരം ഗുരുസ്വാമിയുടെ മകൻ സെന്തിൽ മുരുകനെ (38) സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയത്തുനിന്നും ആക്രി സാധനങ്ങളുമായി തൃശൂരിലേക്കു പോവുകയായിരുന്നു ലോറി. കോഴാ ബ്ലോക്ക് ഓഫീസിന് മുന്നിൽ വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന തടി ലോറിയുടെ പിന്നിലേക്ക് മിനി ലോറി ഇടിച്ചു കയറിയാണ് അപകടം. മുത്തയ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദിനേശ്കുമാർ രാവിലെ എട്ടു മണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിപ്പോയ മൂവരെയും കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനുകളിൽ നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഹൈവേ പൊലീസും സമീപവാസികളും ചേർന്ന് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.