കൊൽക്കത്ത∙ മലയാളികളായ ലിയോൺ അഗസ്റ്റിന്റെയും എസ്.രാജേഷിന്റെയും ഗോളുകളിൽ 2–0ത്തിനു ഒഡീഷയെ തോൽപിച്ചു കർണാടക സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിലെ രണ്ടാം ജയം കുറിച്ചു. മറ്റൊരു മത്സരത്തിൽ പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ച് മിസോറം സെമി ഫൈനൽ ഉറപ്പിച്ചു.
കൊൽക്കത്ത രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡീഷയ്ക്കെതിരെ കർണാടകയെ വിജയത്തിലേക്കു നയിച്ചതു കോഴിക്കോട് സ്വദേശി ലിയോൺ അഗസ്റ്റിനും തിരുവനന്തപുരം സ്വദേശി എസ്.രാജേഷുമാണ്. 26–ാം മിനിറ്റിൽ ലിയോണ്‍സിന്റെ ഗോളിലൂടെ കർണാടക മുന്നിലെത്തി.
എന്നാൽ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ക്യാപ്റ്റൻ അർജുൻ നായകിലൂടെ ഒഡീഷ സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകളും പൊരുതിയെങ്കിലും ഗോൾ മാത്രം മാറി നിന്നു. 87–ാം മിനിറ്റിൽ രാജേഷാണ് കർണാടകയുടെ വിജയ ഗോൾ നേടിയത്.
പഞ്ചാബിനെ ആദ്യ മിനിറ്റുകളിൽ തന്നെ ഞെട്ടിച്ചാണു മിസോറം ജയമുറപ്പിച്ചത്. 7, 9 മിനിറ്റുകളിൽ ലാൽ െറമ്രുവാട്ടയുടെ ഗോളുകളാണു മിസോറമിനെ മുന്നിലെത്തിച്ചത്. മൂന്നു മത്സരങ്ങളും ജയിച്ച മിസോറമിന് ഇപ്പോൾ ഒൻപതു പോയിന്റുകളുണ്ട്. ഇതോടെ മിസോറം സെമി സ്ഥാനം സ്വന്തമാക്കുന്ന ആദ്യ ടീമായി. ജിതേന്ദ്ര റാവത്ത് പഞ്ചാബിന്റെ ആശ്വാസ ഗോൾ നേടി.