തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയുടെ ഉയര്‍ന്ന ക്ലാസ് ബസുകളിലെ നിന്നുള്ള യാത്ര ഹൈക്കോടതി വിലക്കിയതോടെ കെഎസ്ആര്‍ടിയുടെ പ്രതിദിന നഷ്ടം 40 ലക്ഷം രൂപ! ദിവസേന കെഎസ്ആര്‍ടിസിയുടെ 418 സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഒരു ബസില്‍നിന്നുള്ള ശരാശരി പ്രതിദിന വരുമാനം 18,000 രൂപ മുതല്‍ 20,000 രൂപ വരെയാണ്. 83 ലക്ഷം രൂപയാണ് സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍നിന്നു മാത്രമുള്ള പ്രതിദിന വരുമാനം. കെഎസ്ആര്‍ടിസിയുടെ ഒരു ദിവസത്തെ ശരാശരി വരുമാനം ആറു കോടിക്കും ഏഴു കോടിക്കും ഇടയിലാണ്.
മോട്ടോര്‍ വാഹന നിയമപ്രകാരം ഉയര്‍ന്ന ക്ലാസ് ബസുകളിൽ നിന്നുള്ള യാത്ര അനുവദനീയമല്ല. നഗരത്തില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകള്‍ക്ക് ആകെയുള്ള സീറ്റിന്റെ 50% ആളുകളെ അധികമായി കൊണ്ടുപോകാം. മറ്റു പ്രദേശങ്ങളില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ആകെയുള്ള സീറ്റിന്റെ 25% യാത്രക്കാരെയും അധികമായി കൊണ്ടുപോകാം. നിയമത്തിലെ ഈ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്ന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്.
കെഎസ്ആര്‍ടിസി 141 സൂപ്പര്‍ ഡീലക്സ് ബസുകളും, 52 എക്സ്പ്രസ് ബസുകളും, അഞ്ച് ലൈറ്റ്നിങ് എക്സ്പ്രസ് ബസുകളും, 27 സ്കാനിയയും, 12 ഗരുഡ ബസുകളുമാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ സൂപ്പര്‍ ഫാസ്റ്റ് സർവീസുകൾ ആരംഭിച്ചത് 1995ലാണ്. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക്. അന്ന് എട്ടു സ്റ്റോപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 110 സ്റ്റോപ്പുകളുണ്ട്.
അധിക നിരക്ക് ഈടാക്കുമ്പോഴും ആവശ്യത്തിന് സൗകര്യം ഏര്‍പ്പെടുത്താത്തതിനെതിരെയാണ് പാലായിലുള്ള സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ കോടതിയെ സമീപിച്ചത്.
‘ബസ് ചര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ യാത്രക്കാരുടെ സൗകര്യവും വര്‍ധിപ്പിക്കണമെന്ന് 1995ലെ കോടതി വിധിയുണ്ട്. അധികൃതര്‍ ആവശ്യമായ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കാറില്ല. ഇത്തവണ ബസ് നിരക്ക് കൂട്ടിയപ്പോഴും സൗകര്യങ്ങളെപ്പറ്റി അധികൃതര്‍ മിണ്ടിയില്ല. അതുകൊണ്ടാണ് കോടതിയെ സമീപിച്ചത്’ - സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ കെ.സി. ചാക്കോ പറഞ്ഞു.
‘ട്രെയിനിനേക്കാൾ വേഗത്തില്‍ തിരുവനന്തപുരത്തുനിന്ന് തൃശൂരില്‍ എത്താന്‍ കഴിയുമെന്ന പ്രചാരണത്തോടെയാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ആരംഭിക്കുന്നത്. യാത്രാക്കൂലി കൂട്ടാന്‍ മാത്രമേ അധികൃതര്‍ ശ്രദ്ധിക്കുന്നുള്ളൂ. യാത്രക്കാര്‍ക്ക് സൗകര്യം തീരെയില്ല. യാത്രക്കാരെ കുത്തിനിറച്ചാണ് ബസുകള്‍ സഞ്ചരിക്കുന്നത്. േവഗവും കുറവ് ’ - പൊതുഗതാഗത സംരക്ഷണ സമിതി ചെയര്‍മാന്‍ ഡിജോ കാപ്പന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
അപ്പീല്‍ പോകുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നതെങ്കിലും സാധ്യത കുറവാണ്. നിലവിലുള്ള നിയമത്തിനെതിരെ കോടതിയെ സമീപിച്ചാലും ഫലമുണ്ടാകില്ലെന്നു നിയമ വിദഗ്ധര്‍ പറയുന്നു. ആക്ടില്‍ ഭേഗദതി കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഉത്തരവെന്നും, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്നും കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നു. ഒപ്പം ആശങ്കയുമുണ്ട്.
‘യാത്രക്കാരുടെ തിരക്ക് കൂടുന്ന സമയത്ത് എങ്ങനെ നിയന്ത്രണം ഏര്‍പ്പെടുത്തും. യാത്രക്കാരോട് ബസില്‍ കയറരുതെന്ന് പറയാന്‍ കഴിയുമോ? അങ്ങനെ പറഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കും ’ - കെഎസ്ആര്‍ടിസി അധികൃതര്‍ ചോദിക്കുന്നു.