ഭുവനേശ്വർ∙ എൻജിനില്ലാതെ ട്രെയിൻ 13 കിലോമീറ്റർ ഓടിയ സംഭവത്തിൽ ഏഴു റെയിൽവേ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. രണ്ട് എൻജിൻ ഡ്രൈവർമാർ, മൂന്നു ക്യാരിയേജ് സ്റ്റാഫുകൾ, രണ്ടു ഓപ്പറേറ്റിങ് ഡിപ്പാർട്മെന്റ് ജീവനക്കാർ എന്നിവരെയാണു സസ്പെൻഡ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാത്രി അഹമ്മദാബാദ് – പുരി എക്സ്പ്രസാണ് എൻജിൻ വേർപ്പെട്ടതിനുശേഷം ഓടിയത്. എൻജിൻ മാറ്റുന്നതിനിടെ സ്കിഡ് ബ്രേക്ക് ഉപയോഗിക്കാൻ വിട്ടുപോയതാണ് ട്രെയിൻ സ്വയം നീങ്ങാൻ കാരണമായത്. സംഭവത്തിൽ മറ്റു രണ്ടുപേരെ രാത്രി തന്നെ സസ്പെൻഡ് ചെയ്തിരുന്നു.
24 കോച്ചുകളിലും നിറയെ യാത്രക്കാരുമായിട്ടാണു ട്രെയിൻ തെന്നിനീങ്ങിയത്. ഇറക്കമുള്ള സ്ഥലമായതിനാലാണ് ട്രെയിൻ മുന്നോട്ടു നീങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. പ്രതീക്ഷിക്കാത്ത സമയത്ത് കോച്ചുകൾ മുന്നോട്ടുനീങ്ങിയത് ഉദ്യോഗസ്ഥരെ ആശങ്കയിലാഴ്ത്തിയെങ്കിലും കല്ലുകളും മറ്റും ട്രാക്കിലിട്ട് ട്രെയിൻ നിർത്താൻ അവർ ശ്രമിച്ചു. എന്നിട്ടും ട്രെയിൻ മുന്നോട്ടു നീങ്ങിയെങ്കിലും കുറച്ചുസമയത്തിനുശേഷം നിൽക്കുകയായിരുന്നു.
ഒഡീഷയിലെ തിലഗഡ് സ്റ്റേഷനിലായിരുന്നു സംഭവം. തിലഗഡിൽനിന്ന് കാളിന്ദിയിലെ കെസിങ്കയിലേക്കായിരുന്നു ട്രെയിൻ നീങ്ങിയത്. പിന്നീട് മറ്റൊരു എൻജിൻ എത്തിച്ച് ഘടിപ്പിച്ചത് ട്രെയിൻ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.