രാഷ്ട്രീയത്തില്‍ 'പുതിയ' പന്തു തട്ടാന്‍ ബൈച്ചുങ് ബൂട്ടിയ; പാർട്ടി പ്രഖ്യാപനം നാളെ

ബൈച്ചുങ് ബൂട്ടിയ

ന്യൂഡൽഹി∙ തൃണമൂൽ കോൺഗ്രസില്‍ നിന്നു രാജിവച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ സിക്കിം കേന്ദ്രമായി പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. നാളെ ന്യൂഡൽഹിയിൽ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃണമൂൽ കോൺഗ്രസിൽ നിന്നു രാജിവച്ചതായി ബൂട്ടിയ ട്വിറ്ററിലൂടെ അറിയിച്ചത്.

പ്രൊഫഷണൽ ഫുട്ബോളിൽ നിന്നു വിരമിച്ച് രണ്ടു വർഷത്തിനു ശേഷമായിരുന്നു ബൂട്ടിയ രാഷ്ട്രീയത്തിൽ പന്തു തട്ടാൻ ഇറങ്ങിയത്. 2013ൽ താരം മമതാ ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. സിക്കിമിൽ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാണ് ബൂട്ടിയ തൃണമൂൽ അംഗത്വം രാജിവച്ചതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. 

104 ദിവസം നീണ്ട ഡാർജിലിങ് പ്രക്ഷോഭത്തോടെയാണ് പാർട്ടിയും ബൂട്ടിയയും തമ്മിലുള്ള പ്രശ്നങ്ങൾക്കു തുടക്കമാകുന്നത്. സിക്കിമിൽ നിന്നുള്ള ബൂട്ടിയ പാർട്ടി നിലപാട് മറികടന്ന് ഗൂര്‍ഖലാന്റിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡാർജിലിങ്ങിൽ നിന്നു മൽസരിച്ച ബൂട്ടിയ പരാജയപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയും എംപിയുമായ എസ്.എസ്. അലുവാലിയയോടായിരുന്നു തോല്‍വി.