കർശനമാക്കി നാട്ടാന പരിപാലന നിയമം; ആനകളെ പീഡിപ്പിച്ചാൽ ജാമ്യമില്ലാ വകുപ്പിൽ കേസ്

തിരുവനന്തപുരം∙ നാട്ടാന പരിപാലന നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വനം ഉദ്യോഗസ്ഥർക്കു പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ 12 ഇന നിർദേശം. പരിപാലനത്തിലെ വീഴ്ചമൂലം കഴിഞ്ഞ വർഷം 13 നാട്ടാനകൾ ചരിഞ്ഞെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണിത്. ആനകളുടെ കുത്തേറ്റ് ഏഴുപേർ മരിക്കുകയും ചെയ്തു. ആനകളെ പീഡിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പിൽ കേസെടുക്കാൻ അധികാരം നൽകുന്ന നിബന്ധനകൾ ആന ഉടമകൾക്കും ഉത്സവ കമ്മിറ്റികൾക്കും കൂച്ചുവിലങ്ങാകും.

നിർദേശത്തിലുള്ളത്:

∙ ഓരോ ജില്ലയിലും അമിതമായി ജോലിയെടുപ്പിക്കുന്ന ആനകളുടെ പട്ടിക തയാറാക്കി നിരീക്ഷിക്കണം. യാത്രാരേഖകൾ പരിശോധിക്കണം.

∙ മദപ്പാടുള്ള ആനകൾക്കു വിശ്രമം ഉറപ്പാക്കണം.

∙ ഉത്സവക്കാലത്തിനു മുൻപും പിൻപും നാട്ടാന പരിപാലന സമിതി യോഗം ചേർന്ന് ആനകളെ പരിശോധിക്കണം.

∙ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവകമ്മിറ്റികൾ വനംവകുപ്പു സമിതിയിൽ റജിസ്റ്റർ ചെയ്യണം. പോരായ്മ കണ്ടെത്തിയാൽ ആനയെ പിടിച്ചെടുക്കും.

∙ ഉത്സവത്തിനായി ആനകളെ കൊണ്ടുപോകുന്നതിനു നാലുതല പരിശോധന. നിയമലംഘനം കണ്ടെത്തിയാൽ 30 ദിവസത്തിനുള്ളിൽ കുറ്റം ചുമത്തും.

∙ ജില്ലാ കമ്മിറ്റികൾ വർഷത്തിൽ രണ്ടു തവണയെങ്കിലും കൂടുന്നുണ്ടെന്ന് ഉറപ്പാക്കണം. നിയമലംഘനം ആവർത്തിച്ചാൽ ആനയെ പിടിച്ചെടുക്കാം.