സിനിമ സബ്സിഡി വർധന: ശുപാർശ സമർപ്പിക്കാൻ ഏഴംഗ സമിതിയെ നിയോഗിച്ചു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം∙ മലയാള സിനിമയ്ക്കുള്ള സബ്സിഡി വർധിപ്പിക്കുന്നതിനു സർക്കാർ നടപടി തുടങ്ങി. ഇതിനു മുന്നോടിയായി ശുപാർശ സമർപ്പിക്കാൻ ഏഴംഗ സമിതിയെ നിയമിച്ച് സാംസ്ക്കാരിക വകുപ്പ് ഉത്തരവിറക്കി. 

ഇപ്പോൾ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിർമിക്കുന്ന സിനിമകൾക്കു വെറും അഞ്ചു ലക്ഷം രൂപയാണ് സബ്സിഡിയായി നൽകുന്നത്. നിർമാണച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു നിസാര തുകയാണെന്നു ചലച്ചിത്ര പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് സബ്സിഡി പരിഷ്കരിക്കുന്നതിനു സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ദീപ ഡി.നായർ കൺവീനറായി സമിതിയെ നിയോഗിച്ചത്. സംവിധായകൻ ഷാജി എൻ.കരുൺ, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ, സംവിധായകൻ ഡോ.ബിജു, എഡിറ്റർ ബി.അജിത്, ധനവകുപ്പിന്റെയും നിയമ വകുപ്പിന്റെയും പ്രതിനിധികൾ എന്നിവർ അടങ്ങുന്നതാണു സമിതി.