റെയില്‍വേ കോച്ച്‌ ഫാക്‌ടറി കഞ്ചിക്കോട്‌ തന്നെ വേണം: കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙ നിര്‍ദിഷ്‌ട റെയില്‍വേ കോച്ച്‌ ഫാക്‌ടറി പാലക്കാട്‌, കഞ്ചിക്കോട്‌ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി പീയുഷ്‌ ഗോയലിന് കത്തയച്ചു. ഫാക്‌ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്‌. പിന്നോക്ക ജില്ലയായ പാലക്കാട്‌ ഫാക്‌ടറി സ്ഥാപിക്കുന്നതിന്ു സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. 

ഇതിനായി 239 ഏക്കര്‍ സ്ഥലം വര്‍ഷങ്ങള്‍ക്കു മുൻപ് ഏറ്റെടുക്കുകയും ചെയ്‌തു. കേരളത്തിലെ ജനങ്ങൾ ഏറെ പ്രതീക്ഷയർപ്പിച്ചാണ് ഫാക്ടറിക്കായി കാത്തിരുന്നത്.  റെയില്‍വേയുടെ ഭാവി ആവശ്യങ്ങള്‍ക്കായി ലൈറ്റ്‌ വെയിറ്റ്‌ ബ്രോഡ്‌ഗേജ്‌ കോച്ചുകള്‍ നിര്‍മിക്കുകയായിരുന്നു നിര്‍ദിഷ്‌ട കോച്ച്‌ ഫാക്‌ടറിയുടെ അടിസ്ഥാന ലക്ഷ്യം. 

2008-09 ബജറ്റില്‍ തന്നെ പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ റായ്‌ബറേലി കോച്ച്‌ ഫാക്‌ടറി പണി പൂര്‍ത്തിയാക്കി 2012-ല്‍ കമ്മിഷന്‍ ചെയ്‌തു. അലൂമിനിയം കോച്ചുകൾ നിർമിക്കുന്നതിന് ചെന്നൈ ഇന്റഗ്രൽ കോച്ച്‌ ഫാക്‌ടറിയുടെ ഭാഗമായി പുതിയ ഫാക്ടറി സ്ഥാപിക്കാൻ റെയിൽവേ ഉദേശിക്കുന്നതായറിഞ്ഞു. ഈ ഫാക്ടറി കഞ്ചിക്കോട്‌ പരിഗണിക്കണം. അതിനാല്‍ കോച്ച്‌ ഫാക്‌ടറി ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന്‌ പിന്മാറണമെന്നു കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.