ഡൽഹിയിൽ മേജറുടെ ഭാര്യയെ കൊലപ്പെടുത്തിയത് കഴുത്തറുത്ത്; ദേഹത്ത് വണ്ടി കയറ്റിയിറക്കി

ആർമി മേജറിന്റെ ഭാര്യയുടെ കൊലപാതകം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.

ന്യൂഡൽഹി∙ സൈനികോദ്യോഗസ്ഥന്റെ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. സൗത്ത്–വെസ്റ്റ് ഡൽഹിയിലെ ബ്രാർ സ്ക്വയറിലാണു റോഡിൽ വച്ച് ആർമി മേജറിന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫിസിയോതെറപ്പിക്കു വേണ്ടി രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഇവർ. ഡൽഹി കന്റോണ്മെന്റിലെ ആശുപത്രിയിലേക്കാണു പോയത്. വീട്ടിൽ നിന്നിറങ്ങി ഏതാനും മണിക്കൂറിനകം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കന്റോണ്മെന്റ് മെട്രോ സ്റ്റേഷനു സമീപമാണു മൃതദേഹം കണ്ടെത്തിയത്.

രാവിലെ ഔദ്യോഗിക വാഹനത്തിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തിരികെ കൊണ്ടു പോകാൻ ഡ്രൈവറെത്തിയപ്പോൾ ഫിസിയോതെറപ്പി സെഷന് ഇവരുണ്ടായിരുന്നില്ലെന്നു വിവരം ലഭിക്കുകയായിരുന്നു. തുടർന്നു മേജറെ വിവരമറിയിച്ചു. അന്വേഷണത്തിനിടെയാണു മൃതദേഹം കണ്ടെത്തിയത്.

മുപ്പതുകാരിയായ ഇവരുടെ ദേഹത്തു കൂടെ വാഹനം കയറിയിറങ്ങിയ പാടുകളുമുണ്ട്. കഴുത്തുറുത്തു കൊലപ്പെടുത്തിയ ശേഷം ദേഹത്തിലൂടെ വാഹനം കയറ്റിയതാകാമെന്നാണു നിഗമനം.

ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലിറങ്ങിയതിനു ശേഷം മറ്റൊരു കാറിൽ ഇവർ പോകുന്നതും കണ്ടവരുണ്ട്. സംഭവത്തിനു പിന്നിൽ ആരാണെന്നതിന്റെ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ തെളിവിനായി ഇവരുടെ ഫോണിൽ വന്ന കോളുകൾ പരിശോധിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.