യുപിയിൽ 80 പേരുടെ മന്ത്രിപ്പട; വെട്ടിച്ചുരുക്കണമെന്ന് യോഗിയോട് ആർഎസ്എസ്

യോഗി ആദിത്യനാഥ്.

ന്യൂഡൽഹി∙ ഉത്തർപ്രദേശ് മന്ത്രിസഭ വെട്ടിച്ചുരുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആർഎസ്എസ് നിർദേശം. 80 പേരടങ്ങുന്ന മന്ത്രിസഭയുടെ വലിപ്പം 50 അംഗങ്ങളിലേക്കു ചുരുക്കാനാണു നിർദേശിച്ചിട്ടുള്ളത്. യോഗി ആദിത്യനാഥും മുതിർന്ന ആർഎസ്എസ് നേതൃത്വവും തമ്മിൽ ഡൽഹിയിൽ നടന്ന ചർച്ചയിലെ പ്രധാന വിഷയം ഇതായിരുന്നുവെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.  

വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ യോഗി മന്ത്രിസഭയിൽ തുടക്കത്തിൽ 45 അംഗങ്ങളാണുണ്ടായിരുന്നത്. മെച്ചപ്പെട്ട ഭരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മന്ത്രിമാരുടെ സംഖ്യ പിന്നീട് വർധിപ്പിച്ചു. വലുപ്പം കൊണ്ടും ജനസംഖ്യയിലും രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ കാര്യക്ഷമമായ ഭരണത്തിനു കൂടുതൽ മന്ത്രിമാർ അനിവാര്യമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു പുനഃസംഘടന. മന്ത്രിമാരുടെ അംഗസംഖ്യ പിന്നീട് വലിയ വിമർശനങ്ങൾക്കു വഴിവയ്ക്കുകയും ചെയ്തു.

ഡൽഹിയിൽ രണ്ടു മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ആർഎസ്എസ് എക്സിക്യൂട്ടീവ് ഹെഡ് ഭയ്യാജി ജോഷിയും പങ്കെടുത്തു. അടുത്ത വർഷത്തെ കുംഭമേളയും ചർച്ചയിൽ വിഷയമായി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കരുതലോടെയുള്ള മുന്നൊരുക്കങ്ങളാണ് കുംഭമേളക്കായി ബിജെപി സ്വീകരിക്കുന്നത്.