ബിബിൻ വധം: പ്രതി അബ്‌ദുൽ ലത്തീഫ് കോഴിക്കോട് വിമാനത്താവളത്തിൽ ‌പിടിയിൽ

Representative Image

മലപ്പുറം ∙ തിരൂരിൽ ആർഎസ്എസ് പ്രവർത്തകൻ ആലത്തിയൂർ പൂഴിക്കുന്ന് ബിബിൻ വധക്കേസിലെ പ്രതി അബ്‌ദുൽ ലത്തീഫ് (32) കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ അബ്ദുൽ ലത്തീഫിനെ സൗദി അറേബ്യയിൽ നിന്നു മടങ്ങി വരുമ്പോഴായിരുന്നു അറസ്‌റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം വിദേശത്തേക്കു കടക്കുകയായിരുന്നു. പ്രതിക്കു വേണ്ടി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയായ ബിബിനെ ബിപി അങ്ങാടിയിൽ ബൈക്ക് തടഞ്ഞുനിർത്തി മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം വെട്ടി കൊല്ലുകയായിരുന്നു എന്നാണു കേസ്. സംഭവത്തിൽ ഒരു സ്‌ത്രീ ഉൾപ്പെടെ 13 എസ്ഡിപിഐ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തിരുന്നു. 16 പ്രതികൾ ഉൾപ്പെട്ട വധക്കേസിൽ മൂന്നു പ്രതികൾ വിദേശത്തേക്കു രക്ഷപ്പെട്ടതായുള്ള വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. പ്രതിയെ തിരൂരിൽ എത്തിച്ചു ചോദ്യം ചെയ്‌തു വരുന്നു.