പെരുമ്പാവൂർ അപകടത്തിനു കാരണം കാറിന്റെ അമിതവേഗം; സിസിടിവി ദൃശ്യം പുറത്ത്

പെരുമ്പാവൂർ∙ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടകാരണം കാറിന്‍റെ അമിതവേഗമാണെന്നു പ്രാഥിമിക നിഗമനം. കാര്‍ അമിതവേഗത്തില്‍വന്നു ബസില്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു.

കാറിലുണ്ടായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ജിനീഷ്(22), വിജയൻ(22), കിരൺ(21), ഉണ്ണി(20), ജെറിൻ(22) എന്നിവരാണു മരിച്ചത്. പരുക്കേറ്റ ജിബിൻ, അപ്പു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെറിനെ ഒമാനിലേക്ക് യാത്രയാക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. അഞ്ചു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

പെരുമ്പാവൂരിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹവുമായുള്ള ആംബുലൻസ് എത്തുന്നതും കാത്ത് ഇടുക്കി ഏലപ്പാറ ടൗണിൽ നിൽക്കുന്നവർ. ചിത്രം: അരവിന്ദ് ബാല

പെരുമ്പാവൂർ എംസി റോഡിലെ കാരിക്കോട് കവലയിലാണ് ദുരന്തമുണ്ടായത്. നെടുമ്പാശേരിയിലേക്കു പോകുകയായിരുന്ന കാറും എതിരെ വന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.