കെഎസ്ആർടിസിയിലെ അനിശ്ചിതകാല സമരത്തിനു ഹൈക്കോടതി വിലക്ക്

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഭരണ, പ്രതിപക്ഷ യൂണിയനുകൾ ഒക്ടോബർ രണ്ടുമുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി വിലക്കി. ഒത്തുതീര്‍പ്പിനുള്ള വഴികള്‍ കാണാതെ സമരത്തിലേക്കു നീങ്ങരുത്. അവശ്യസര്‍വീസാണെന്ന കാര്യം തൊഴിലാളി സംഘടനകള്‍ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഡ്രൈവേഴ്സ് ഫെഡറേഷൻ സംഘടനകൾ ഒന്നിച്ചാണ് സമര നോട്ടിസ് നൽകിയിരുന്നത്. അശാസ്ത്രീയ ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിവയായിരുന്നു മറ്റു പ്രധാന ആവശ്യങ്ങൾ. മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരം എംഡി ടോമിൻ തച്ചങ്കരി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അതേസമയം എന്തു വിലക്കുണ്ടെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്നു തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു.