ഷൊർണൂർ∙ ട്രെയിനുകളിൽ ഇതാദ്യമായി ബ്ലാക്ക് ബോക്സുള്ള സ്മാർട് കോച്ചുകൾ വരുന്നു. റായ്ബറേലിയിലെ ഫാക്ടറിയിൽ 100 കോച്ചുകൾ സജ്ജമായി. വിമാനങ്ങളിലെ മാതൃകയിൽ ബ്ലാക്ക് ബോക്സ് ഉൾപ്പെടെ ഘടിപ്പിച്ച സ്മാർട് കോച്ചിന്റെ പ്രവർത്തനങ്ങൾക്കു നിർമിത ബുദ്ധി കൂടി പിൻബലമാകും.
വിമാനങ്ങളിലെ ബ്ലാക്ക് ബോക്സ് അപകടത്തിനിടയാക്കിയ കാരണങ്ങൾ കണ്ടെത്താനാണു സഹായിക്കുന്നതെങ്കിൽ ട്രെയിനിലെ ബ്ലാക്ക് ബോക്സ് അപകട സാധ്യത കൂടി കണ്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കു വിവരം കൈമാറാനുള്ള സാങ്കേതിക വിദ്യയുള്ളതാണ്.
താപവ്യതിയാനം മൂലം കേബിളുകൾ തകരാറിലാകാനുള്ള സാധ്യതയടക്കം ബ്ലാക്ക് ബോക്സ് കണ്ടെത്തും. ശബ്ദവും ദൃശ്യവും അടക്കം അവലോകനം ചെയ്തു സൂക്ഷിക്കും. കോച്ചുകളുടെ തൽസ്ഥിതി ഉൾപ്പെടെ ശാസ്ത്രീയമായി രേഖപ്പെടുത്തി യാത്രക്കാരെ അറിയിക്കുന്നതിനുള്ള സംവിധാനം സ്മാർട് കോച്ചുകളിലുണ്ടാകും.
കോച്ചുകളുടെ ചക്രങ്ങൾ പ്രത്യേക സെൻസർ സംവിധാനത്തിലൂടെ പാളങ്ങളുടെ കാര്യക്ഷമത തിരിച്ചറിയും. അപകട സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടെത്താനാകും. ഇതിനായി പ്രത്യേക കംപ്യൂട്ടർ സങ്കേതമാണു വികസിപ്പിച്ചെടുത്തത്.
കംപ്യൂട്ടറിന്റെ സിപിയു പോലെ പ്രവർത്തിക്കുന്ന ഭാഗം പിഐസിസിയു (പാസഞ്ചർ ഇൻഫർമേഷൻ ആൻഡ് കോച്ച് കംപ്യൂട്ടിങ് യൂണിറ്റ്) എന്നാണ് അറിയപ്പെടുക. പ്രത്യേക നെറ്റ്‌വർക്ക് സംവിധാനത്തിലൂടെ കോച്ചുകളിൽ മുഴുവൻ ജിഎസ്എം രീതിയിൽ ഇതു ബന്ധപ്പെടുത്തും. യാത്രക്കാരുടെ സുരക്ഷയ്ക്കായി സിസിടിവിയുണ്ട്.
ഓരോ സ്ഥലത്തും റെയിൽവേ ഒരുക്കുന്ന സൗകര്യങ്ങൾ, സുരക്ഷാ മുൻകരുതലുകൾ എന്നിവ മോണിറ്ററിൽ കാണാം. യാത്രക്കാർക്ക് സീറ്റുകളിൽ ഇരുന്നു തന്നെ ഗാർഡുമായി സംസാരിക്കാം. കോച്ചിൽ റിസർവ് ചെയ്ത യാത്രക്കാർ അല്ലാത്തവർ പ്രവേശിക്കുന്നതും നിരീക്ഷിക്കും. വൈഫൈ–ഹോട്ട് സ്പോട്ട് സംവിധാനവും കോച്ചിൽ ലഭ്യമാണ്.
എൽഎച്ച്ബി (ലിംക് ഹോഫ്മാൻ ബുഷ്) കോച്ചുകളാണു സ്മാർട് കോച്ചുകളാക്കി രൂപമാറ്റം വരുത്തിയത്. സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകിയുള്ള പുത്തൻ കോച്ചുകൾ നിലവിലുള്ള കോച്ചുകളേക്കാൾ കൂടുതൽ ഇരിപ്പിടങ്ങൾ സജ്ജീകരിക്കാവുന്ന രീതിയിലാണ്.
ഭാരം കുറയും; ശബ്ദവും
നിലവിലുള്ള കോച്ചുകളേക്കാൾ ഭാരം കുറയുമെന്നതാണു സ്മാർട് കോച്ചുകളുടെ മറ്റൊരു പ്രത്യേകത. കുറഞ്ഞ ഭാരമുള്ള അലുമിനിയം കോച്ചുകളുള്ള ട്രെയിൻ കടന്നുപോകുമ്പോൾ ശബ്ദം പകുതിയോളം കുറയും. എന്നാൽ സാധാരണ കോച്ചിനെ അപേക്ഷിച്ച് ഒരു കോച്ചിന് 14 ലക്ഷം രൂപ ചെലവ് കൂടുതൽ വരും.
ജർമനിയിലെ ആൽസ്റ്റോം എൽഎച്ച്ബി കമ്പനി നിർമിക്കുന്ന എൽഎച്ച്ബി (ലിംക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ 2000ത്തിലാണ് ആദ്യമായി റെയിൽവേ വാങ്ങുന്നത്. ജനശതാബ്ദി എക്സ്പ്രസുകൾക്കു വേണ്ടിയായിരുന്നു ഇത്. പിന്നീട് സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ കപൂർത്തലയിലെ റെയിൽവേ കോച്ച് ഫാക്ടറിയിൽ തന്നെ ഇത്തരം കോച്ചുകൾ നിർമിച്ചുതുടങ്ങി.
ഇപ്പോൾ റായ്ബറേലി കോച്ച് ഫാക്ടറിയിൽ രാജ്യത്തെ സാങ്കേതിക വിദ്യകൾ തന്നെ ഉപയോഗിച്ച് സ്മാർട് കോച്ചുകളും ഒരുക്കി.