‘ശബരിമലയിൽ വേണ്ടതു സ്വയാർജിത നിയന്ത്രണം; ജുഡിഷ്യറിയുടെ സമയം കളയരുത്’

ജസ്റ്റിസ് ബി.കെമാൽപാഷ

കൊച്ചി∙ ശബരിമലയിൽ സ്വയാർജിത നിയന്ത്രണമാണു വേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ടു കോടതിയിൽ നൽകിയ ഹർജിക്ക് എന്തു പ്രസക്തിയാണ് ഉള്ളതെന്നു മനസ്സിലാകുന്നില്ലെന്നും ജസ്റ്റിസ് ബി.കെമാൽപാഷ. തൂലിക പുരസ്കാരദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഏറെക്കാലമായി തുടർന്നുവരുന്ന ആചാരം കോടതിയുടെ മുന്നിൽ വരേണ്ട വിഷയമായിരുന്നില്ല. അയ്യപ്പഭക്തർ പ്രത്യേക വിഭാഗം ആണെന്ന വാദമാണ് ഇത്തരമൊരു വിധിയിലേക്കു നയിച്ചത്. ഇങ്ങനെ ഒരു വാദം ഉന്നയിച്ചതിലൂടെ കോടതിക്കു നിയമം മാത്രം നോക്കേണ്ടി വന്നു. ഇത്തരമൊരു ഹർജിക്കായി ജുഡിഷ്യറിയുടെ വിലപ്പെട്ട സമയം കളയേണ്ടിയിരുന്നില്ല. ഇതൊന്നും കോടതിക്കു വിടേണ്ട വിഷയമല്ല. ശബരിമലയിൽ ഇനി സ്ത്രീകളെ മേൽശാന്തിയാക്കണം എന്ന ആവശ്യം ഉയർന്നേക്കാം. കോടതിക്കു മുന്നിൽ ഒരു വിഷയം വന്നാൽ തീർപ്പാക്കാതെ വേറെ മാർഗമില്ല– കെമാൽപാഷ പറഞ്ഞു.

ഇതൊരു സാമൂഹ്യവിഷയമായി കണക്കാക്കാതെ സ്വയം നിയന്ത്രണം പാലിക്കുകയായിരുന്നു വേണ്ടത്. സ്ത്രീ സുരക്ഷയ്ക്കായി വനഭൂമി വിട്ടു നൽകണമെന്ന ആവശ്യം പ്രായോഗികമല്ല.  പട്ടിണി കിടക്കുന്നവർ, ഭവന രഹിതർ, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ, പ്രാഥമിക സൗകര്യങ്ങൾ പോലും ലഭിക്കാത്തവർ തുടങ്ങിയവയൊക്കെ ചർച്ച ചെയ്യപ്പെടേണ്ട സമയത്തു ശബരിമലയും സ്വവർഗബന്ധവും വിവാഹേതര ബന്ധവും ഒക്കെ ചർച്ച ചെയ്തു സമയം കളയുകയാണ്. ഇതൊക്കെ വലിയ സാമൂഹ്യ പ്രശ്നങ്ങളായി കണ്ടു ജുഡിഷ്യറിയുടെ വിലയേറിയ സമയം കളയരുത്– കെമാൽപാഷ വ്യക്തമാക്കി.

തെറ്റുപറ്റി എന്നു തുറന്നു പറയാനുള്ള ആർജവം എല്ലാവരും കാണിക്കണം. തെറ്റ് ആർക്കും സംഭവിക്കാം, എന്നാൽ അതിനെ  ന്യായീകരിക്കുന്നതു ശരിയല്ല. മാധ്യമപ്രവർത്തകർക്കും ഇതു ബാധകമാണ്. സമൂഹത്തിലെ തിന്മകൾക്കെതിരെ നീന്താൻ പഠിക്കണം. പുരുഷപീഡനം എന്നതു യാഥാർഥ്യമാണ്. താരതമ്യേന കുറവാണെന്നു മാത്രം. ഏതു മനുഷ്യനും തന്റെ പ്രവർത്തിക്ക് അയാളുടേതായ ന്യായീകരണം കാണും. എന്നാൽ ന്യായീകരണത്തിലൂടെ നമ്മുടെ നീതിന്യായ സംവിധാനം കടന്നുപോകുന്നില്ല എന്നതു സങ്കടകരമാണെന്നും കെമാൽ പാഷ പറഞ്ഞു.