മണിയുടെ മരണം: സംവിധായകന്‍ വിനയന്റെ മൊഴി സിബിഐ രേഖപ്പെടുത്തി

തിരുവനന്തപുരം∙ നടൻ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടു സംവിധായകന്‍ വിനയന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സിനിമയുടെ ക്ലൈമാക്സിനെ സംബന്ധിച്ചാണു സിബിഐ വിനയനോടു വിശദീകരണം തേടിയത്. കലാഭവന്‍ മണിയുടെ മരണം കൊലപാതകമായാണു സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ക്ലൈമാക്സിനെ സംബന്ധിച്ചു തനിക്കു പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥരോടു പറയുമെന്നു വിനയന്‍ മാധ്യമങ്ങളോടു നേരത്തെ പറഞ്ഞിരുന്നു.

ഒരു കലാകാരനെന്ന നിലയില്‍ തന്റേതായ വ്യാഖ്യാനം ക്ലൈമാക്സിനു നല്‍കിയതാണെന്നും മറ്റു തെളിവുളൊന്നും കയ്യിലില്ലെന്നും സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചതായി സംവിധായകന്‍ വിനയന്‍ പറഞ്ഞു. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ക്ലൈമാക്സ് അന്വേഷണത്തിന് ഊര്‍ജം പകര്‍ന്നതായി സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണം നടത്തി സത്യം തെളിയിക്കേണ്ടതു സിബിഐ ആണ് - വിനയന്‍ വ്യക്തമാക്കി.

മൊഴി രേഖപ്പെടുത്തല്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടു. കലാഭവന്‍ മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിബിഐ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞു. 2016 മാര്‍ച്ച് ആറിനാണു മണി മരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. വിഷമദ്യം ഉള്ളില്‍ ചെന്നിട്ടുണ്ടെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിനെത്തുടര്‍ന്നാണു ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്.