ശബരിമല മേല്‍ശാന്തി അഭിമുഖം വീണ്ടും തുടങ്ങി

കേരള ഹൈക്കോടതി

കൊച്ചി∙ ശബരിമല മേല്‍ശാന്തി നിയമനത്തിനായുള്ള അഭിമുഖം തടസ്സപ്പെട്ടു. പാനലില്‍ അംഗമാക്കണമെന്ന ആവശ്യവുമായി കണ്ഠര് മോഹനര് രംഗത്തെത്തിയതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം അഭിമുഖം നിര്‍ത്തിവച്ചു. തല്‍സ്ഥിതി തുടരാനുള്ള ഹൈക്കോടതി നിര്‍ദേശത്തിനു ശേഷമാണു വൈകിട്ട് മൂന്നുമണിയോടെ അഭിമുഖപരീക്ഷ പുനരാരംഭിച്ചത്. 

തന്ത്രി കുടുംബത്തില്‍നിന്ന് പാനലിലുള്ള കണ്ഠര് മോഹനരുടെ മകന്‍ മഹേഷ് മോഹനരും എത്തിയിരുന്നില്ല. കണ്ഠര് രാജീവര് മാത്രമാണ് പാനലില്‍ ഉണ്ടായിരുന്നത്. അഭിമുഖം തുടങ്ങാനിരിക്കെ തന്നെയും പാനലില്‍ ഉള്‍പ്പെടുത്തണമെന്ന് കണ്ഠര് മോഹനര് രേഖാമൂലം ആവശ്യപ്പെട്ടതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. കേസ് മൂലമാണു നേരത്തേ പാനലില്‍ നിന്നും കണ്ഠര് മോഹനരെ ഒഴിവാക്കിയത്.