കുട്ടികളെ സംരക്ഷിക്കാനുള്ള മതിലാകണം ആർ‌എസ്എസ്: കൈലാഷ് സത്യാർഥി

കൈലാഷ് സത്യാർഥി കുട്ടികളോടൊപ്പം (ഫയൽ ചിത്രം)

നാഗ്പുർ ∙ രാജ്യത്തെ കുട്ടികളെ സംരക്ഷിക്കാനുള്ള മതിലായി ആർ‌എസ്എസ് പ്രവർത്തിക്കണമെന്നു നൊബേൽ ജേതാവ് കൈലാഷ് സത്യാർഥി. നാഗ്പുരിൽ ആർഎസ്എസിന്റെ വിജയദശമി ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വീട്ടിലും ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും സ്ത്രീകൾ പേടിയും ഭീഷണിയും അരക്ഷിതാവസ്ഥയും നേരിടുന്നു. ഭാരത മാതാവിനെ അപമാനിക്കുന്നതിനു തുല്യമാണിത്. നൂറുകണക്കിനു പ്രശ്നങ്ങൾ ഇന്ത്യയിലുണ്ട്. കോടിക്കണക്കിനു പരിഹാരങ്ങളുടെ നാടുമാണിത്. ശിശുസൗഹൃദ രാജ്യമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറണമെങ്കിൽ യുവാക്കളുടേത് ഉൾപ്പെടെ നേതൃത്വവും പങ്കാളിത്തവും വേണം.

ആർഎസ്എസിലെ യുവാക്കൾക്ക് ഈ ലക്ഷ്യം കൈവരിക്കാനാകും. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ആർഎസ്എസിനു ശാഖകളുണ്ട്. ഈ കാലഘട്ടത്തിലെ കുട്ടികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്കു സംരക്ഷണമതിൽ തീർക്കാൻ ആർഎസ്എസിനു സാധ്യമാകും. അവരെ സ്വയംപര്യാപ്തരാക്കാൻ ആർഎസ്എസിനു കഴിയും. ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളുള്ള നാട് വേറെയില്ല. ഉൾക്കൊള്ളലാണ് നമ്മുടെ ആത്മാവ്. ഉൾക്കൊള്ളലിന്റെ മനോഭാവമില്ലാതെ നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിനു നിലനിൽപ്പില്ല’– സത്യാർഥി വ്യക്തമാക്കി.