അയ്യപ്പസന്നിധിയിൽ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്; ദർശനശേഷം മലയിറക്കം

അയ്യപ്പസന്നിധിയില്‍ കരഞ്ഞുകൊണ്ട് തൊഴുന്ന ഐജി എസ്. ശ്രീജിത്ത്

സന്നിധാനം ∙ അയ്യപ്പസന്നിധിയിൽ പൊട്ടിക്കരഞ്ഞു തൊഴുതുകൊണ്ട്‌ ഐജി എസ്. ശ്രീജിത്തിന്റെ മലയിറക്കം. ഇന്നു പുലർച്ചെയാണ് ഐജി ശ്രീജിത്ത് ദർശനം നടത്തിയത്. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു സുരക്ഷയൊരുക്കി വിമർശനത്തിനിരയായ ഐജി നട തുറന്ന ശേഷം ഇന്നാണ് ദർശനത്തിനെത്തിയത്.

Read In English

കഴിഞ്ഞ വെള്ളിയാഴ്ചയാണു രഹ്ന ഫാത്തിമയും തെലുങ്കു മാധ്യമപ്രവർത്തക കവിത ജക്കാലും മല കയറാനെത്തിയത്. കനത്ത സുരക്ഷയിൽ 180 പൊലീസുകാരുടെ അകമ്പടിയോടെ ഇവരെ വലിയ നടപ്പന്തൽ വരെ എത്തിക്കുകയും ചെയ്തു. എന്നാൽ പതിനെട്ടാം പടിക്കുതാഴെ പരികർമികളടക്കമുള്ളവർ പ്രതിഷേധിച്ചതോടെ സംഭവം വിവാദമായി. ആക്ടിവിസത്തിനുള്ള ഇടമല്ല ശബരിമലയെന്നു പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇവരെ സന്നിധാനത്തേക്കു വിടേണ്ടെന്ന് നിർദേശവും കൊടുത്തു. ഇതോടെ പൊലീസ് ഇവരെ പറഞ്ഞു മനസ്സിലാക്കി ദൗത്യത്തിൽനിന്നു പിന്മാറ്റുകയായിരുന്നു.

എന്നാൽ രഹ്ന ഫാത്തിമയെ സന്നിധാനത്തെത്തിച്ചതിൽ ഐജി ശ്രീജിത്ത് ശക്തമായ വിമർശനമാണു നേരിട്ടത്. ആക്ടിവിസ്റ്റായ രഹ്നയെ ശ്രീജിത്തിന് അറിയാമായിരുന്നിട്ടും മല കയറാൻ അനുവദിച്ചെന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വിമർശനം.