നിയന്ത്രണംവിട്ട ടിപ്പർ സ്കൂട്ടറും കാറും ഇടിച്ചു തെറിപ്പിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം– വിഡിയോ

കടുംഗമംഗലത്ത് ഒറ്റനാങ്കൽ കുളത്തിനു സമീപമുണ്ടായ ടിപ്പർ അപകടത്തിന്റെ വിഡിയോ ദൃശ്യം.

തിരുവാങ്കുളം (കൊച്ചി) ∙ കടുംഗമംഗലത്ത് ഒറ്റനാങ്കൽ കുളത്തിനു സമീപം ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു. പൂതൃക്ക പുളിഞ്ചോട് കുരിശിനു സമീപം പ്രായി കോളനിയിൽ പള്ളോത്തുകുടി രതീഷ് (40), ഭാര്യ രാജി (38) എന്നിവരാണു മരിച്ചത്. വൈകിട്ട് 3.40ന് ആയിരുന്നു അപകടം. കോട്ടയത്തുപാറയിൽ വീട്ടുജോലി കഴിഞ്ഞു ഭാര്യയെ കൂട്ടിക്കൊണ്ടുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ഇടതുവശം ചേർന്നു സാവധാനം സഞ്ചരിച്ച ഇവരെ അമിതവേഗത്തിൽ പിറകിൽ നിന്നെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം 100 മീറ്റർ അകലെയുള്ള കടയിലേക്കു ലോറി ഇടിച്ചു കയറി. കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും കാറും ഇടിച്ചു തെറിപ്പിച്ചു. കാർ റോഡിന്റെ എതിർവശത്തുള്ള കുളത്തിനടുത്തേക്കു തെറിച്ചുപോയി. കടയിലുണ്ടായിരുന്ന പാലത്തിങ്കൽ ബിനോയിയെ (52) പരുക്കുകളോടെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടിപ്പർ ഡ്രൈവർ പള്ളിക്കര സ്വദേശി രാജനെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. കോലഞ്ചേരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി രാഖി മോൾ, പൂതൃക്ക ഗവ. സ്കൂൾ 9–ാം ക്ലാസ് വിദ്യാർഥിനി രജീഷമോൾ എന്നിവരാണു ദമ്പതികളുടെ മക്കൾ. മൃതദേഹങ്ങൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

അപകടത്തിൽ മരിച്ച രതീഷും ഭാര്യ രാജിയും.