ശബരിമലയില്‍ സംഘപരിവാറിന് നിര്‍ദേശം നല്‍കുന്നത് അമിത് ഷാ നേരിട്ട്: മുല്ലപ്പള്ളി

തിരുവനന്തപുരം∙ ശബരിമലയിൽ സംഘർഷമുണ്ടാക്കാനായി സിപിഎമ്മും ബിജെപിയും കണ്ണൂരിൽനിന്നു പരിശീലനം നൽകിയ ചാവേറുകളെ ഇറക്കിയിട്ടുണ്ടെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയില്‍ നടപ്പാക്കേണ്ട സംഘപരിവാര്‍ തന്ത്രങ്ങള്‍ക്ക് അന്തിമനിര്‍ദേശം നല്‍കിയത് അമിത് ഷാ നേരിട്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കടുംപിടിത്തം കാരണം ശബരിമലയിലെ സ്ഥിതി കൈവിട്ടുപോകുന്ന അവസ്ഥയാണ്. സാമുദായിക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യുക മാത്രമാണു മുഖ്യമന്ത്രിയുടെ ലക്ഷ്യം. ശബരിമല വിഷയത്തിൽ സിപിഐ നിശബ്ദത വെടിയണം. മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയതു ഫാഷിസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അടുത്ത ബന്ധുവിനെ ചട്ടം ലംഘിച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച മന്ത്രി കെ.ടി. ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി‍. ജലീലിനെതിരെ നിയമനടപടികള്‍ ആലോചിക്കും. ടിപി വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തനു തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.