നിയമോപദേശത്തിനായി പലരും വിളിച്ചിരുന്നു; വിശദീകരണത്തിനില്ല: ശ്രീധരൻപിള്ള

ആലപ്പുഴ∙ ശബരിമലയിലെ പ്രക്ഷോഭം രാഷ്ട്രീയ അജൻഡയാണെന്ന പരാമർശത്തിൽ വിശദീകരണത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. കോടതിയിലുള്ള വിഷയമായതിനാൽ അഭിപ്രായപ്രകടനത്തിനില്ല. കോടതിയലക്ഷ്യക്കേസിൽ കൂട്ടുപ്രതിയെന്ന നിലയിലാണു തന്ത്രിയുമായി സംസാരിച്ചത്. തന്ത്രി നട അടയ്ക്കുമെന്നു പറഞ്ഞതു തന്റെ നിർദേശപ്രകാരമാണെന്നു വ്യാഖ്യാനിക്കേണ്ടെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. യുവതി പ്രവേശിച്ചാൽ നട അടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപി പിന്തുണയോടെയെന്നായിരുന്നു ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ.

തന്ത്രിയടക്കം പലരും തന്നെ വിളിച്ചിരുന്നു. നിയമപരമായ ഉപദേശം തേടിയ എല്ലാവർക്കും മറുപടി നൽകിയിട്ടുണ്ട്. കോടതിയലക്ഷ്യ കേസ് ഉള്ളതിനാൽ കൂടുതലായി പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനാണ് തനിക്കെതിരെ കേസ് നൽകിയതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.